ഉദഗമണ്ഡലം : തെപ്പക്കാട് ആനക്യാമ്പിൽ വളർത്തുന്നതിനായി കൊണ്ടുവന്ന ആനക്കുട്ടി ചരിഞ്ഞു . മൂന്ന് മാസം പ്രായമുള്ള ആൺ ആനയ്ക്ക് കുടലിൽ വ്രണമുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
മേയ് 30-നാണ് കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ മരുധമലയുടെ താഴ്വരയിൽ അസുഖബാധിതയായ ആനക്കുട്ടിയെ നിൽക്കുന്ന ആനയെ കണ്ടത് . തനിയെ നിൽക്കാൻ വയ്യാത്ത ആനയെ വനപാലകർ ചികിത്സിക്കുന്നതിനായി ക്യാമ്പിലേയ്ക്ക് കൊണ്ടു പോയി . ഒപ്പമുണ്ടായിരുന്ന അമ്മ ആന അന്ന് തന്നെ കാട്ടിലേയ്ക്ക് പോയിരുന്നു.
വിജയകരമായ ചികിത്സയ്ക്ക് ശേഷം ആനയെ വനപാലകർ കാട്ടിലേക്ക് തുറന്നുവിട്ടെങ്കിലും ആനക്കൂട്ടം ആനക്കുട്ടിയെ ഉപേക്ഷിച്ചു. അമ്മയുടെയും മറ്റ് ആനകളുടെയും അടുത്തേയ്ക്ക് എത്തിക്കാൻ വനപാലകർ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ജൂൺ ഒമ്പതിന് ആനക്കുട്ടിയെ തെപ്പക്കാട് ആനത്താവളത്തിലേക്ക് കൊണ്ടുപോയി.
പ്രത്യേകമായി പാർപ്പിച്ചിരുന്ന ആനക്കുട്ടിയെ പരിപാലിക്കാൻ പരിചയസമ്പന്നനായ ഒരു പാപ്പാനെ പ്രത്യേകം നിയോഗിച്ചു.ക്യാമ്പിൽ ചുറുചുറുക്കോടെ നടന്ന ആനയെ വെള്ളിയാഴ്ച്ച അവശനിലയിൽ കണ്ടെത്തി. എംടിആറിലെ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ചികിത്സ നൽകിയെങ്കിലും രാത്രിയോടെ ചരിയുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ, കുടലിൽ അൾസർ ബാധിച്ചതായി കണ്ടെത്തി. ലാബ് പരിശോധനയ്ക്കായി അവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനാഫലം വന്നാൽ ആനക്കുട്ടിയുടെ മരണകാരണം കൃത്യമായി കണ്ടെത്താനാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.