മുരളി ഗോപിയുടെ തിരക്കഥയിൽ അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം പല തിയേറ്ററുകളിലും സിപിഎം പ്രവർത്തകർ വിലക്കിയിരുന്നു. സിനിമയിലെ കൈതേരി സഹദേവൻ എന്ന പ്രധാന കഥാപാത്രത്തിന് പിണറായി വിജയനുമായി സാമ്യമുണ്ടെന്നായിരുന്നു പ്രധാന ആരോപണം. സിനിമ ഇറങ്ങി പത്തു വർഷത്തിന് മേലെ ആയെങ്കിലും ഇന്നും ഇത് ചർച്ച ചെയ്യപ്പെടുന്നു. സിനിമയ്ക്ക് നേരെ ഉണ്ടായ വിവാദങ്ങളിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് മുരളി ഗോപി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ പരാജയത്തിന് പിന്നിൽ ഒരു ശക്തി പ്രവർത്തിച്ചിരുന്നുവെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുരളി ഗോപി പറഞ്ഞു.
“ഒരു ഭാഗത്തിനപ്പുറമുള്ള തീയേറ്ററുകളിൽ നിന്നെല്ലാം ആദ്യദിവസം തന്നെ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എടുത്തുമാറ്റി. അതിന് പിന്നിൽ ഒരു ശക്തി പ്രവർത്തിച്ചിരുന്നു. പക്ഷേ, ഞാൻ ആരോപണം ഉന്നയിക്കുന്നില്ല. ഒരുപാട് സിനിമകളിൽ സിമിലാരിറ്റി ഫീൽ ചെയ്തിട്ടുണ്ട്. സിമിലാരിറ്റി ഫീൽ ചെയ്യുമ്പോഴാണ് സിനിമ റിലേറ്റ് ചെയ്യുന്നത്. എന്നാൽ സിമിലാരിറ്റി ഫീൽ ചെയ്യണമെന്ന് നമ്മൾ നിർബന്ധം പിടിക്കാറില്ല. ഇനി സിമിലാരിറ്റി ഫീൽ ചെയ്താൽ അതിന്റെ കാരണം അവരോടാണ് ചോദിക്കേണ്ടത്”
“കല റിഫ്ലെക്ട് ചെയ്യും. അങ്ങനെ റിഫ്ലെക്ട് ചെയ്യുന്നതിന് ഒരുപാട് കാര്യങ്ങൾ ഒപ്പേണ്ടി വരും. ആ ഒപ്പുന്നത് ഇന്ന ആളെയാണ് എന്നു പറയേണ്ട ബാധ്യത ഒരു സംവിധായകനോ എഴുത്തുകാരനോ ഇല്ല. കൈതേരി സഹദേവനിൽ വേറെ ഒരാളെ ജനങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ, അത് കണ്ടെത്തിയത് എന്തുകൊണ്ടാണെന്ന് അവരോടാണ് ചോദിക്കേണ്ടത്”-മുരളി ഗോപി പറഞ്ഞു.