ബാഗ്ദാദ്: ഇറാഖിലെ പ്രശസ്തമായ മുസ്‌ലീം പള്ളിയിൽ ബോംബുകൾ കണ്ടെത്തി യുഎൻ ഏജൻസി. മൊസൂളിലെ അൽ-നുരി പള്ളിയിലാണ് 5 ബോംബുകൾ കണ്ടെത്തിയത്. വടക്കൻ ഇറാഖിലുള്ള നഗരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെയാണ് വർഷങ്ങൾ പഴക്കമുള്ള ബോംബുകൾ ഏജൻസി കണ്ടെത്തിയത്.
പ്രാർത്ഥന ഹാളിന്റെ ചുമരുകളിൽ സ്ഥാപിച്ച നിലയിലാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബുകൾ കണ്ടെത്തിയതെന്ന് യുനെസ്കോ സംഘത്തിന്റെ പ്രതിനിധികൾ പറഞ്ഞു. അതേസമയം മൂന്ന് വർഷമായി മൊസൂൾ നഗരം ഐഎസ് ജിഹാദി ഭീകരരുടെ കയ്യിലായിരുന്നതിനാൽ പള്ളി തകർക്കാൻ ലക്ഷ്യമിട്ട് ഭീകരർ സ്ഥാപിച്ച ബോംബുകളാകാമെന്ന് ഇറാഖി സൈന്യം പറഞ്ഞു.
യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹായത്തോടെ ഇറാഖി സേന 2017ൽ ഐഎസിനെ മൊസൂളിൽ നിന്ന് തുരത്തിയിരുന്നു. ഐഎസിൽ നിന്നും നഗരം വീണ്ടെടുക്കാനുള്ള യുദ്ധത്തിനിടെ അൽ-നുരി പള്ളിയും പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട മിനാരവുമെല്ലാം ഭാഗികമായി തകർന്നിരുന്നു. യുഎൻ ഏജൻസിയായ യുനെസ്‌കോ, പള്ളിയും മറ്റ് വാസ്തുവിദ്യകൾ അടങ്ങുന്ന പൈതൃക സ്ഥലങ്ങളും പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. യുഎഇയുടെ ധനസഹായത്തോടെ നടക്കുന്ന പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു.