എറണാകുളം: ‘അമ്മ’ ജനറൽ സെക്രട്ടറി പദവിയിൽ നിന്നും വികാരഭരിതനായി പടിയിറങ്ങി ഇടവേള ബാബു. സമൂഹമാദ്ധ്യമങ്ങളിൽ ചിലർ തന്നെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സംഘടനയിലെ ആരും തന്നെ പിന്തുണച്ചില്ലെന്ന് ഇടവേള ബാബു പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവർ മാത്രമാണ് കൂടെ നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 25 വർഷത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതിന് മുമ്പായി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇടവേള ബാബു.
‘അമ്മയിൽ ജനറൽ സെക്രട്ടറി കസേരയിൽ ഇരുന്നത് എല്ലാവർക്കും വേണ്ടിയായിരുന്നു. ഒരിക്കലും സ്വന്തം സന്തോഷത്തിനല്ല. വലിയ പ്രതിസന്ധിയിലൂടെ സംഘടന കടന്നു പോയിരുന്നു. പലരും എന്നെ ബലിയാടാക്കി സമൂഹമാദ്ധ്യമങ്ങളിൽ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സംഘടനയിലെ ആരും അതിന് മറുപടി പറഞ്ഞില്ല. അത്തരം കാര്യങ്ങൾക്ക് മറുപടി പറയുന്നതിനും പരിമിതിയുണ്ട്.
ജനറൽ സെക്രട്ടറി പദവിയിലിരിക്കുന്നവർക്ക് വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടത്. പുതിയ ഭരണ സമിതിയിലുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ നിങ്ങൾ പിന്തുണ നൽകണം. ഞാൻ പെയ്ഡ് സെക്രട്ടറി ആണെന്ന് നിരവധി കോണുകളിൽ നിന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ജഗതി ശ്രീകുമാറാണ് എനിക്ക് ശമ്പളം നൽകണമെന്ന് ആദ്യമായി പറഞ്ഞത്. എന്നാൽ, അത് നടന്നിരുന്നില്ല.
അതിനുശേഷം 9 വർഷം മുൻപു മാത്രമാണു 30,000 രൂപ വീതം അലവൻസ് തരാൻ തീരുമാനിച്ചത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കി മാറ്റിയത്. ഇതിൽ, 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. 10,000 രൂപ മാത്രമാണ് എന്റെ ആവശ്യത്തിനായി എടുത്തിരുന്നത്. കഴിഞ്ഞ തവണ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സംഘടനയ്‌ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരിപ്പും മാറ്റിവച്ചു. ആറര കോടി രൂപ കൂടി സംഘടനയ്‌ക്കായി ബാക്കിവച്ചിട്ടാണ് ഞാൻ പടിയിറങ്ങുന്നത്.’- ഇടവേള ബാബു പറഞ്ഞു.