കോഴിക്കോട്: അത്തോളി മൊടക്കല്ലൂരിൽ കുറുക്കന്റെ കടിയേറ്റ് നാല് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ട് മണിക്കൂർ ഇടവിട്ട് നാല് പേരെയാണ് കുറുക്കൻ ആക്രമിച്ചത്. പയ്യോളി സ്വദേശി ദേവയാനി, കോഴിക്കോട് സ്വദേശികളായ ശ്രീധരൻ, ഇയാളുടെ ഭാര്യ സുലോചന, വണ്ടകശേരി സ്വദേശി സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേവയാനിയെ കടിച്ച ശേഷം നടന്നു പോവുകയായിരുന്ന ദമ്പതികളെ കുറുക്കൻ ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് സുരേഷ് ഓടിയെത്തിയത്. ദമ്പതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കുറുക്കൻ സുരേഷിനെയും ആക്രമിച്ചു.
തുടർന്ന് കൂടുതൽ ആളുകൾ ഓടിക്കൂടിയാണ് കടിയേറ്റവരെ രക്ഷപ്പെടുത്തിയത്. നാല് പേർക്കും ഗുരുതര പരിക്കുണ്ടെന്നും ഇവരുടെ ആരോഗ്യനില പരിശോധിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.