ഗാന്ധിനഗർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ഗുജറാത്തിലെ ജയ് ജലറാം സ്‌കൂൾ ചെയർമാനായ ദീക്ഷിത് പട്ടേലിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസിലെ ആറാം പ്രതിയാണ് ദീക്ഷിത് പട്ടേൽ.
ഇന്നലെ രാത്രിയായിരുന്നു ദീക്ഷിത് പട്ടേലിനെ സിബിഐ കസ്റ്റഡിയിലെടുത്തത്. കേസിൽ നേരത്തെ ഗുജറാത്തിൽ നിന്ന് പിടിയിലായ തുഷാർ ഭട്ട്, പുർഷോത്തം ശർമ്മ, വിഭോർ ആനന്ദ്, ആരിഫ് വോര എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു ദീക്ഷിതിന്റെ അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ട് ദീക്ഷിതിനെ ചോദ്യം ചെയ്യുന്നതിനായി റിമാൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ, പഞ്ച്മഹൽ സിബിഐ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് പ്രത്യേക സിബിഐ കോടതിയുടെ പരിധിയിൽ വരുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ സിബിഐ അഹമ്മദാബാദിലെ പ്രത്യേക സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു.
ജൂൺ 27നാണ് ദീക്ഷിതിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായവരുമായി ദീക്ഷിത് പട്ടേലിന് സൗഹൃദമുണ്ടായിരുന്നതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ആറ് വിദ്യാർത്ഥികളിൽ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കും പരിശോധനകൾക്കുമൊടുവിലാണ് ദീക്ഷിതിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഝാർഖണ്ഡിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകനെയും സിബിഐ പിടികൂടിയിരുന്നു. ഹസാരിബാഗിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകൻ ജമാലുദ്ദീനാണ് പിടിയിലായത്. കഴിഞ്ഞ മേയ് മാസത്തിൽ നടന്ന പരീക്ഷയിൽ 67 കുട്ടികൾക്ക് ഉയർന്ന മാർക്ക് ലഭിച്ചതോടെയാണ് ചോദ്യ പേപ്പർ ചോർന്നതായി കണ്ടെത്തിയത്.