കൊൽക്കത്ത: ബംഗാളിൽ യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തിൽ വിവാദ പരാമർശവുമായി തൃണമൂൽ എംഎൽഎ ഹമീദുൾ റഹ്മാൻ. മർദനത്തിന് ഇരയായ സ്ത്രീയെ പൈശാചിക മൃഗമെന്നായിരുന്നു എംഎൽഎ വിശേഷിപ്പിച്ചത്. യുവതിയുടെ പ്രവൃത്തി സാമൂഹ്യവിരുദ്ധമായിരുന്നുവെന്നും അവരെ മർദിച്ചയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും എംഎൽഎ വാദിച്ചു.
ഗ്രാമത്തിലെ ആഭ്യന്തര പ്രശ്നമാണത്, പാർട്ടിക്ക് അതിൽ യാതൊരു റോളുമില്ല. യുവതി ചെയ്തത് തെറ്റായ കാര്യമായിരുന്നു. ഭർത്താവിനയും മകനെയും മകളെയും ഉപേക്ഷിച്ച പൈശാചിക മൃഗമാണ് അവൾ. മുസ്ലീം സമൂഹത്തിനിടയിൽ ചില നിയമാവലികളുണ്ട്. അതിനനുസരിച്ച് പ്രവർത്തിക്കണം. എന്നിരുന്നാലും അവിടെ സംഭവിച്ചത് ലേശം കൂടിപ്പോയി എന്നുള്ളത് വാസ്തവമാണെന്നും പ്രദേശത്തെ എംഎൽഎ ഹമീദുൾ റഹ്മാൻ പറഞ്ഞു. ദേശീയ മാദ്ധ്യമമായ ഇന്ത്യാ ടുഡേയോടാണ് എംഎൽഎ ഇത്തരത്തിൽ പ്രതികരിച്ചത്.
ബംഗാളിലെ ദിനാജ്പൂരിലുള്ള ചോപ്രയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. യുവാവിനെയും മുസ്ലീം യുവതിയെയും നടുറോഡിൽ വിചാരണ ചെയ്ത് മർദിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തിനാണ് യുവതി ഇരയായത്. പ്രദേശത്തെ തൃണമൂൽ നേതാവായ തജേമുൽ ആയിരുന്നു അതിക്രമത്തിന് നേതൃത്വം നൽകിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ മമതാ സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെ ബിജെപി ശക്തമായ വിമർശനമുന്നയിച്ചിരുന്നു. വിവാദം കടുത്തതോടെ മറ്റ് വഴികളില്ലാതെ സംഭവത്തിൽ കേസെടുക്കുകയായിരുന്നു ബംഗാൾ പൊലീസ്.