മഹാരാഷ്‌ട്രയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി സുജാത സൗനിക്. 1960-ൽ മഹാരാഷ്‌ട്ര വിഭജിക്കപ്പെട്ടതിന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സുജാത. ചീഫ് സെക്രട്ടറിയായി വിരമിച്ച നിതിൻ കരീറിന്റെ പിൻഗാമിയായാണ് 1987 -ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയായ സുജാത സൗനിക് ചുമതലയേറ്റത്. ആഭ്യന്തരവകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു അവർ.
ആരോഗ്യസംരക്ഷണം, ധനകാര്യം, വിദ്യാഭ്യാസം, ദുരന്തനിവാരണം, ക്രമസമാധാന പരിപാലനം തുടങ്ങിയ മേഖലകളിൽ മൂന്നുപതിറ്റാണ്ടിലേറെയായി സുജാത സൗനിക്കിന് ഭരണപരിചയമുണ്ട്. സുജാതയുടെ ഭർത്താവ് മനോജ് സൗനികും മഹാരാഷ്‌ട്രയിൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ മുഖ്യ ഉപദേഷ്ടാവാണ്.
ഹാർവേഡ് സർവകലാശാലയുടെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ടേക്കമി ഫെല്ലോയാണ് സുജാത. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) ഉപദേഷ്ടാവ്, ജോയിന്റ് സെക്രട്ടറി പദവിയും കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ്, വനിതാ ശിശു വികസന മന്ത്രാലയം എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ തുടങ്ങിയ പദവിയും അവർ വഹിച്ചിരുന്നു.
കൊസോവോയിലെ യുഎന്നിന്റെ സമാധാന ദൗത്യത്തിന്റെ മുനിസിപ്പൽ അഡ്മിനിസ്ട്രേറ്ററായും സിവിൽ അഫയേഴ്‌സ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കംബോഡിയയുടെ സിവിൽ അഫയേഴ്‌സ് ഓഫീസർ, ഇലക്ഷൻ മോണിറ്റർ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്രയുടെ ചരിത്രത്തിൽ ആദ്യമായാണ് രണ്ട് വനിതാ ഉദ്യോഗസ്ഥർ ഉന്നതപദവിയിൽ എത്തുന്നത്. ചീഫ് സെക്രട്ടറിയായി സുജാതയും സംസ്ഥാന പൊലീസ് മേധാവിയായി രശ്മി ശുക്ലയും. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി രാജേഷ് കുമാർ മീനയെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായി ഇഖ്ബാൽ സിംഗ് ചഹലിനെയും നിയമിച്ചു.