ഇസ്ലാമാബാദ്: മതനിന്ദയാരോപിച്ച് അറസ്റ്റ് ചെയ്ത ക്രിസ്ത്യൻ യുവാവിനെ വധശിക്ഷയ്‌ക്ക് വിധിച്ച് പാക് കോടതി. മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷകരമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ചെന്നാരോപിച്ചാണ് കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ എഹ്സാൻ ഷാനെന്ന യുവാവിന് വധശിക്ഷ വിധിച്ചിരിക്കുന്നത്.
രണ്ട് ക്രിസ്ത്യൻ യുവാക്കൾ ചേർന്ന് ഖുറാൻ വലിച്ചുകീറി പുസ്തകത്തിന്റെ പേജുകളിൽ അധിക്ഷേപ പരാമർശങ്ങൾ എഴുതുന്നത് കണ്ടുവെന്നാരോപിച്ച് ഒരു സംഘമാളുകൾ പ്രദേശത്തെ ക്രിസ്ത്യൻ വീടുകളും പള്ളികളും കത്തിച്ച് ആക്രമണം അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. തുടർന്ന് ഖുറാൻ കത്തിച്ചതിന് ആരോപണ വിധേയരായ രണ്ട് ക്രിസ്ത്യൻ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിസംഘത്തിലെ നൂറോളം പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെയെല്ലാം പിന്നീട് തെളിവുകളിലെന്ന പേരിൽ വെറുതെ വിടുകയായിരുന്നു.
എന്നാൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട യുവാവ് ഈ സംഭവങ്ങളിലൊന്നും നേരിട്ട് ഉൾപ്പെട്ട ആളല്ല. അധിക്ഷേപ പരാമർശങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്ന ഖുറാന്റെ പേജുകൾ ടിക് ടോക്കിൽ റീപോസ്റ്റ് ചെയ്തതിനാണ് ഇയാൾക്ക് വധശിക്ഷ നൽകിയത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് എഹ്‌സാന്റെ അഭിഭാഷകൻ പറഞ്ഞു.
മതനിന്ദ ആരോപിച്ചുള്ള കടുത്ത ശിക്ഷാ വിധികൾ പാകിസ്താനിൽ സാധാരണമാണ്. രാജ്യത്തെ മതനിന്ദ നിയമങ്ങൾ പ്രകാരം ഇസ്‍ലാം മതത്തെയോ മത പുരോഹിതരെയോ അപമാനിച്ചാൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആർക്കും വധശിക്ഷാ ലഭിക്കും. ആരോപണങ്ങൾ പലപ്പോഴും ആക്രമണങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കും കാരണമാകാറുണ്ട്.