തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച് സിപിഎം. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലം കണ്ടുകെട്ടിയെന്നും വർഷങ്ങൾ പഴക്കമുള്ള രണ്ട് സ്ഥിരനിക്ഷേപങ്ങൾ ഇഡി മരവിപ്പിച്ചതായും സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇഡി നടപടിയെ നിയമപരമായി നേരിടുമെന്നും സിപിഎം വ്യക്തമാക്കി. കരുവന്നൂരിലെ ഇഡി നടപടിയിൽ സിപിഎം ആദ്യമായാണ് പ്രതികരിക്കുന്നത്.
അതേസമയം, പാർട്ടി അക്കൗണ്ടുകൾ കണ്ടുകെട്ടിയത് എന്ത് അടിസ്ഥാനത്തിലാണെന്നും ഇഡിയുടെ തെറ്റായ നടപടി അംഗീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഇതിനെതിരെ വലിയ നിയമയുദ്ധം നടത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ 117 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് കഴിഞ്ഞ ദിവസം ഇഡി വ്യക്തമാക്കിയിരുന്നു. 29 കോടിരൂപയുടെ സ്വത്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. ഇതിൽ 10 ലക്ഷം രൂപയുടെ ഭൂമി സിപിഎം ജില്ലാ കമ്മിറ്റിയുടേതാണെന്നും ഇഡി വ്യക്തമാക്കി. സിപിഎമ്മിന്റെ വെളിപ്പെടുത്താത്ത 8 ബാങ്ക് അക്കൗണ്ടുകളിലായി 63 ലക്ഷം രൂപ മരവിപ്പിച്ചിട്ടുണ്ട്. കൂടാതെ കരുവന്നൂർ തട്ടിപ്പുമായി ബന്ധമുള്ളവരിൽ നിന്ന് പാർട്ടിക്ക് പണം കിട്ടിയിട്ടുണ്ടെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.