കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഭരണഘടനയിൽ ഭ്രാന്ത് ഉള്ളവർക്ക് എംപിയോ എംഎൽഎയോ ആകാനാവില്ലെന്ന് പറയുന്നുണ്ട്. ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല. ആരിഫ് മുഹമ്മദ് ഖാൻ ഭാവിയിൽ ഗവർണർ ആകുമെന്ന ദീർഘവീക്ഷണത്തോടെ ഇത് ഒഴിവാക്കിയതാകാമെന്നായിരുന്നു എം സ്വരാജിന്റെ പരാമർശം. കണ്ണൂരിൽ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഭരണഘടനയിൽ പദവികൾ അലങ്കരിക്കുന്നതിനായി മാനദണ്ഡങ്ങളുണ്ട്. അതിൽ ഒരു നിർദ്ദേശം സ്ഥിരബുദ്ധി ഉണ്ടായിരിക്കണം ഭ്രാന്ത് ഉണ്ടാകരുതെന്നാണ്. എന്നാൽ ഈ നിബന്ധനയില്ലാത്ത ഓരേ ഒരു സ്ഥാനം ഗവർണറാണ്. ഗവർണറാകണമെങ്കിൽ ഈ നിബന്ധനയില്ല. അത് വളരെ കൗതുകകരമായി നമുക്ക് തോന്നും. ഒരുപക്ഷേ ഭരണാഘടനാ അസംബ്ലിയുടെ ദീർഘവീക്ഷണമുള്ള ആളുകൾ ഭാവിയിൽ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണർ ആകുമെന്ന് കരുതി ഈ നിബന്ധന ഒഴിവാക്കിയതാണോ എന്ന് പറയാൻ നമുക്ക് സാധിക്കില്ല. ഗവർണർ പദവിയിൽ ഇരിക്കാൻ 35 വയസ്സ് കഴിഞ്ഞിരിക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നത്”.
കേരളത്തിന്റെ ഗവർണർക്ക് ഇടയ്‌ക്ക് പ്രത്യേകമായ മാനസികാവസ്ഥ ഉണ്ടാകാറുണ്ട്. പ്രത്യേകം പ്രത്യേകം സന്ദർഭങ്ങളിൽ. വൈദേശിക ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്നവരാണ് സിപിഎമ്മെന്ന് മാദ്ധ്യമങ്ങളിലൂടെ ഗവർണർ പറഞ്ഞു. സോഷ്യലിസവും കമ്യൂണിസവുമാണ് വൈദേശിക ആശയം. സിപിഎം വൈദേശികമാണെന്ന് പറയാൻ ഗവർണർ ഒരിക്കലും പാടില്ലായിരുവെന്നാണ് സ്വരാജ് പറഞ്ഞത്.