ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. കൃഷിയുമായി ബന്ധപ്പെട്ട് കർഷകർക്കാവശ്യമായ വായ്പകളും ആനുകൂല്യങ്ങളും നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ കള്ളപ്രചരണങ്ങൾക്കും, അഗ്നിവീർ, നീറ്റ് വിഷയങ്ങളിലെ പ്രതിപക്ഷ ആരോപണങ്ങൾക്കുളള മറുപടിയും പ്രധാനമന്ത്രി നൽകുമെന്നാണ് സൂചന.
അഗ്നീവീറിനെ സംബന്ധിച്ച് ലോക്സഭയിൽ രാഹുൽ ഉന്നയിച്ച കാര്യങ്ങൾ കള്ളമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെയുള്ള നേതാക്കൾ തുറന്നടിച്ചിരുന്നു.
അഗ്നീവീർ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയാണെങ്കിൽ ധനസഹായം നൽകാറില്ലെന്ന രാഹുലിന്റെ വാദം തെറ്റാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതിനോടകം 1 കോടിരൂപ ധനസഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ കള്ളപ്രചരണങ്ങൾക്കെതിരെ സ്പീക്കർക്ക് ബിജെപി പരാതി നൽകിയിട്ടുണ്ട്. സ്പീക്കറെ അപമാനിക്കാൻ ശ്രമിച്ച രാഹുലിനെതിരെ നടപടി സ്വീക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ താണു വണങ്ങുന്ന സ്പീക്കറാണ് നമുക്കുള്ളതെന്ന രാഹുലിന്റെ പരാമർശവും സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയും വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. അദ്ധ്യക്ഷനെ അപമാനിക്കുന്ന തരത്തിലുള്ള രാഹുലിന്റെ പ്രസ്താവനയിൽ കർശന നടപടി സ്വീകരിക്കണം. ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണങ്ങളാണ് രാഹുൽ നടത്തിയിരിക്കുന്നതെന്നും ഇത് സനാതന ധർമ്മത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ബിജെപി പറഞ്ഞു. സനാതന ധർമ്മത്തെ അപമാനിച്ച രാഹുൽ പരസ്യമായി മാപ്പ് പറയണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം.
അതേസമയം, പാർലമെന്റ് പ്രസംഗത്തിന് മുമ്പായി രാവിലെ 9.30ന് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പാർലമെന്റ് സമ്മേളനം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി ഭരണകക്ഷി എംപിമാരെ അഭിസംബോധന ചെയ്യുന്നത്.