ചെന്നൈ: അറുപതിലധികം പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
മുതിർന്ന അഭിഭാഷകൻ കെആർ തമിഴ്മണി സംഭവത്തെക്കുറിച്ചുള്ള ടെലിവിഷൻ അഭിമുഖങ്ങളിൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കണക്കിലെടുത്താണ് സുവോ മോട്ടോ കേസ് എടുത്തിരിക്കുന്നത്. ജസ്റ്റിസുമാരായ എസ്എം സുബ്രഹ്മണ്യം, സി കുമാരപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ചയാണ് സ്വമേധയാ കേസെടുത്തത്.
ഈ വിഷയത്തിൽ നടക്കുന്ന ‘രാഷ്‌ട്രീയ പോരാട്ട’ത്തെ അഭിസംബോധന ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്,കൽവരയൻ കുന്നുകളിലും പരിസരങ്ങളിലും താമസിക്കുന്ന ആളുകളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്ക രേഖപ്പെടുത്തി. കൽവരയൻ മലനിരകളുടെ സമീപ സ്ഥലങ്ങളിൽ അനധികൃത മദ്യം നിർമ്മിച്ചതായി റിപ്പോർട്ടുകളുണ്ടെന്ന് കോടതി പറഞ്ഞു. “കൽവരയൻ കുന്നുകളിലും പരിസരങ്ങളിലും പാവപ്പെട്ട ആളുകൾ, പ്രത്യേകിച്ച് എസ്‌സി, എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവർ താമസിക്കുന്ന നിരവധി ചെറിയ ഗ്രാമങ്ങളുണ്ട്,. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഈ പ്രദേശം അവികസിതമാണെന്നും മേഖലയിലെ സാമ്പത്തിക പിന്നോക്കാവസ്ഥയും തൊഴിലില്ലായ്മയും കാരണം ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ഉപജീവനത്തിനായി അനധികൃത മദ്യം നിർമ്മിക്കാൻ നിർബന്ധിതരാകുകയാണെന്നും കോടതി പറഞ്ഞു. അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾ, സാമ്പത്തിക നില, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവ സംരക്ഷിക്കാനാണ് ഞങ്ങളുടെ ശ്രമം,” ബെഞ്ച് പറഞ്ഞു.
ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് പറഞ്ഞ ബെഞ്ച്, “അനധികൃത മദ്യനിർമ്മാണ ബിസിനസിലേക്ക് തള്ളിവിടപ്പെടുന്ന ആളുകളുടെ ദുരവസ്ഥയെ മുന്നിൽ കൊണ്ടുവരാൻ കോടതി ആഗ്രഹിക്കുന്നു,” ബെഞ്ച് പറഞ്ഞു.
കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രാലയം സെക്രട്ടറി, തമിഴ്‌നാട് ചീഫ് സെക്രട്ടറി, ആദി ദ്രാവിഡർ, ആദിവാസി ക്ഷേമ സെക്രട്ടറി, ഡിജിപി, കള്ളക്കുറിച്ചി, സേലം ജില്ലകളിലെ ജില്ലാ കളക്ടർമാർ, എസ്പിമാർ എന്നിവരെ കക്ഷികളായി ഉൾപ്പെടുത്താൻ ബെഞ്ച് നിർദേശം നൽകി.