തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഎം നേതൃത്വം. പാർട്ടിയുടെ കീഴിലെ മണ്ണൊലിച്ചുപോയെന്നാണ് സംസ്ഥാന സമിതിയുടെ റിപ്പോർട്ട്. ഭരണ വിരുദ്ധ വികാരവും അതിരുവിട്ട മുസ്ലിം പ്രീണനവും സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ഹിന്ദു വോട്ടുകളിൽ, പ്രത്യേകിച്ച് പിന്നാക്ക സമുദായത്തിനിടയിൽ ഉണ്ടായ വോട്ടിടിവ് സിപിഎമ്മിനെ ഭയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അടിത്തറയ്‌ക്ക് കോട്ടം തട്ടിയെന്ന് ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സമിതി റിപ്പോർട്ട് വന്നിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി കേവലം തെരഞ്ഞെടുപ്പ് തോൽവിയായി പാർട്ടി കാണുന്നില്ല എന്നാണ് സിപിഎം പറയുന്നത്. സിപിഎം അണികളുടെ വോട്ട് പോലും ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. വലിയ സംഘടന വീഴ്ചയാണ് സിപിഎമ്മിന് ഉണ്ടായിരിക്കുന്നത്. ബിജെപിക്ക് സ്വാധീനം ഇല്ലാത്ത സ്ഥലങ്ങളിൽ പോലും സിപിഎം വോട്ടുകൾ ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിച്ചു.
സിപിഎമ്മിന്റെ കാൽക്കീഴിലുള്ള മണ്ണ് ഒലിച്ചു പോയത് മനസ്സിലാക്കാൻ സാധിച്ചില്ല. പാർട്ടിയുടെ അടിത്തറയ്‌ക്ക് കോട്ടം തട്ടി എന്ന് സംസ്ഥാന സമിതി വിലയിരുത്തുന്നു. ബിജെപി പ്രതിനിധികൾ ജനപ്രിയമായിരുന്നു. സിപിഎം നേതാക്കളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നുവെന്നും പാർട്ടി വിലയിരുത്തി. ആലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് വർദ്ധിച്ചതും സിപിഎമ്മിനെ ജനങ്ങൾ വിശ്വാസത്തിൽ എടുക്കാത്തതും പാർട്ടിക്ക് വലിയ തിരിച്ചടി നൽകി.