പൂനെ: പൂനെയിൽ ഗർഭിണികൾ ഉൾപ്പെടെ ആറ് പേർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. നഗരത്തിലെ എരന്ദ്വാനേ പ്രദേശത്ത് നാലും മുന്ധ്വ ഏരിയയിൽ രണ്ട് കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രണ്ട് ഗർഭിണികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഗർഭിണികളിൽ സിക വൈറസ് ബാധ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഭ്രൂണത്തിന്റെ മൈക്രോസെഫലി എന്ന അവസ്ഥയ്‌ക്ക് വൈറസ് കാരണമാകുന്നു. ഇതിന്റെ ഫലമായി തലച്ചോറിന്റെ അസ്വാഭാവിക വളർച്ച കാരണം ജനിക്കുന്ന കുട്ടികളുടെ തല ചെറുതായിപ്പോകുന്നു.
നേരത്തെ 26 വയസുള്ള ഒരു ഡോക്ടർക്കും മകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പനി, ചൊറിച്ചിൽ തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഇവർക്കുണ്ടായിരുന്നത്. പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കൊതുകുകൾ പെരുകുന്നത് തടയാൻ ഫോഗിംഗ്, ഫ്യൂമിഗേഷൻ തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഈഡിസ് കൊതുകുകളിലൂടെയാണ് സിക വൈറസ് പകരുന്നത്. ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയവയുടെയും രോഗ വാഹകർ ഈ കൊതുകുകൾ ആണ്. 1947 ഉഗാണ്ടയിലാണ് സിക വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.