ന്യൂഡൽഹി: രാഷ്‌ട്ര സേവനത്തിന് മുൻഗണ നൽകാനും പാർലമെന്ററി നിയമങ്ങൾ പാലിക്കാനും എൻഡിഎ എംപിമാരോട് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. എൻഡിഎ പാർലമെൻറി പാർട്ടി യോഗത്തിലാണ് ഓരോ എംപിയും രാജ്യസേവനത്തിന് മുൻഗണന നൽകണമെന്നും വിഷയങ്ങളിൽ വൈദഗ്‌ദ്ധ്യം വളർത്തിയെടുക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
18ാം പാർലമെന്റിന്റെ ആദ്യ യോഗത്തിൽ പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ ബഹളം കാരണം സഭ നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ നടന്ന യോഗത്തിലാണ് പാർലമെൻ്റ് നിയമങ്ങൾ പാലിക്കാനും വിലപ്പെട്ട സമയം വിനിയോഗിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
ഓരോ എംപിയും രാജ്യത്തെ സേവിക്കാനാണ് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏത് പാർട്ടിയിൽപ്പെട്ടവരായാലും രാജ്യസേവനമാണ് നമ്മുടെ പ്രഥമ ഉത്തരവാദിത്തം. പരിസ്ഥിതികമോ സാമൂഹികമോ ആകട്ടെ താൽപ്പര്യമുള്ള പ്രധാന വിഷയങ്ങളിൽ വൈദഗ്‌ദ്ധ്യം വളർത്തിയെടുക്കാൻ ഓരോ എംപിയും സമയം കണ്ടെത്തണം. പാർലമെൻ്റിന്റെ നിയമങ്ങളും പാർലമെൻ്ററി ജനാധിപത്യ സംവിധാനവും പാലിച്ച് മികച്ച മാതൃകയാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതായി കേന്ദ്രമന്ത്രി കിരൺ റിജിജു മാദ്ധ്യമങ്ങളോടി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകൾ ആദ്യമായി പാർലമെന്റിൽ എത്തിയവർ ഉൾപ്പെടെ എല്ലാ എംപിമാർക്കും വഴികാട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സഭയിലെ രാഹുലിന്റെ പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കൻ കഴിയാത്തതാണെന്നും കിരൺ റിജിജു ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ ലംഘിച്ച് സംസാരിച്ചതും സ്പീക്കറെ അപമാനിച്ചതും ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ്,- അദ്ദേഹം ചൂണ്ടിക്കാട്ടി.