ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർലമെന്റിൽ ബാൻസുരി സ്വരാജ്. തെറ്റിദ്ധരിപ്പിക്കുന്ന, വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ കോൺഗ്രസ് എംപി രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്ന് സ്പീക്കർ ഓം ബിർളയോട് ബിജെപി എംപി ബാൻസുരി സ്വരാജ് ആവശ്യപ്പെട്ടു.
ലോക്സഭയിൽ ഇതുസംബന്ധിച്ച നോട്ടീസ് ( പാർലമെന്റ് നിയമം 115 പ്രകാരം ) ബിജെപി എംപി അവതരിപ്പിച്ചു. രാഹുൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ നിരവധി തെറ്റായ പരാമർശങ്ങളുണ്ട്. പ്രതിപക്ഷ നേതാവിന്റെ ബോധപൂർവമുള്ള കൃത്യവിലോപത്തിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി എംപി നൽകിയ നോട്ടീസിൽ പറയുന്നു. അഗ്നിവീർ പദ്ധതിയെക്കുറിച്ച് രാഹുൽ ഇല്ലാത്ത കാര്യങ്ങൾ പടച്ചുവിട്ട സംഭവത്തിലാണ് ബാൻസുരി സ്വരാജ് സ്പീക്കറെ സമീപിച്ചിരിക്കുന്നത്. കൂടാതെ കർഷകരെക്കുറിച്ചും എംഎസ്പിയെക്കുറിച്ചും രാഹുൽ നടത്തിയ പരാമർശങ്ങളും വസ്തുതാവിരുദ്ധമാണെന്ന് ന്യൂഡൽഹി എംപിയായ ബാൻസുരി സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്സഭയിൽ രാഹുൽ നടത്തിയ പ്രസംഗത്തിനിടയിലെ അനാവശ്യ പരാമർശങ്ങളിൽ പലതും പാർലമെന്റിന്റെ ഔദ്യോഗിക രേഖകളിൽ നിന്നും നീക്കം ചെയ്തതിനെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തയച്ചതിന് പിന്നാലെയാണ് ബിജെപി എംപിയുടെ നീക്കം. പാർലമെന്റ് നിയമം 380ന്റെ പരിധിയിൽ വരുന്ന പരാമർശങ്ങളല്ല ഒഴിവാക്കിയതെന്നാണ് രാഹുലിന്റെ വാദം. ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം അടിസ്ഥാന യാഥാർത്ഥ്യങ്ങളും വസ്തുതാപരമായ ശരികളുമാണെന്നാണ് രാഹുൽ അവകാശപ്പെടുന്നത്.