മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരായ വധശ്രമക്കേസിൽ 5 പ്രതികൾക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് മുംബൈ പോലീസ്. പ്രതികൾ കുപ്രസിദ്ധ ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ളവരാണ്. ഇവർക്കെതിരെ കൊലപതാക ഗൂഢാലോചനയുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് നവി മുംബൈ പൊലീസ് പറഞ്ഞു.
ഏപ്രിൽ പതിനാലിനാണ് കേസിനാസ്പദമായ സംഭവം. പ്രതികളിൽ രണ്ടുപേർ ബൈക്കിലെത്തി സൽമാൻഖാന്റെ ബാന്ദ്രയിലെ വസതിയിലേക്ക് പലതവണ വെടിയുതിർക്കുകയായിരുന്നു. നടനെ കൊലപ്പെടുത്താൻ ബിഷ്‌ണോയി സംഘം 25 ലക്ഷം രൂപയുടെ കരാർ നൽകിയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. 2023 ഓഗസ്റ്റ് മുതൽ 2024 ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഇതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു.
എകെ 47, എകെ 92, എം16 റൈഫിളുകൾ തുടങ്ങി പാകിസ്താനിൽ നിന്ന് അത്യാധുനിക തോക്കുകളും തുർക്കി നിർമ്മിത സിഗാന പിസ്റ്റളും കൊലപാതകത്തിനായി വാങ്ങുവാൻ ഇവർ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കൃത്യമായ നിരീക്ഷണവും ഇവർ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. 60 മുതൽ 70 വരെ ആളുകൾ അടങ്ങുന്ന ഒരു ശൃംഖലയെ സൽമാൻ ഖാന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു.
18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെയാണ് കൊലപാതകം നടത്താൻ തെരഞ്ഞെടുത്തിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇവർ കൊലപാതകം നടപ്പിലാക്കാൻ വടക്കേ അമേരിക്കയിൽ പ്രവർത്തിക്കുന്ന ബിഷ്ണോയ് സംഘാംഗങ്ങളായ ഗോൾഡി ബ്രാർ, അൻമോൽ ബിഷ്‌ണോയി എന്നിവരുടെ നിർദ്ദേശം കാത്തിരിക്കുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.