ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. രഹസ്യമൊഴിയെ തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചു. സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 27 വയസുണ്ടായിരുന്ന കലയെ കൊന്ന് സെപ്റ്റിക് ടാങ്കിനുള്ളിൽ കുഴിച്ചിട്ടെന്നാണ് പ്രതികളുടെ മൊഴി.
യുവതിയുടെ ഭർത്താവും കേസിൽ പ്രതിയാണെന്നാണ് റിപ്പോർട്ട്. ഇയാൾ ഇസ്രായേലിലാണ്. ഇയാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മാന്നാർ ഇരുമത്തൂരിലുള്ള വീട്ടിലെ സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്തുകയാണ്.
വ്യത്യസ്ത മതത്തിൽപ്പെട്ട അനിലും കലയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അനിലിന്റെ കുടുംബത്തിന് വിവാഹത്തിൽ താല്പര്യം ഇല്ലാതിരുന്നതിനാൽ വിവാഹശേഷം കല ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. തുടർന്ന് ഇയാൾ വിദേശത്തു ജോലിക്ക് പോവുകയായിരുന്നു. കലയ്‌ക്ക് മറ്റാരോടോ അടുപ്പമുണ്ടെന്ന് സംശയത്തിൽ ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.
കല ബന്ധത്തിൽ നിന്നും പിന്മാറാൻ ഒരുങ്ങിയപ്പോൾ മകനെ തനിക്ക് വേണമെന്ന് അനിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഇയാൾ നാട്ടിലെത്തുകയും കൊലപാതകത്തിനായി കുട്ടനാട്ടിലേക്ക് യാത്ര ആസൂത്രണം ചെയ്യുകയുമായിരുന്നു. വഴിമധ്യേ അഞ്ച് സുഹൃത്തുക്കളുടെ സഹായത്തോടെ കലയെ കാറിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിടുകയായിരുന്നു. മൂന്നുമാസം മുൻപ് പൊലീസ് സ്റ്റേഷനിലേക്ക് ലഭിച്ച ഊമക്കത്താണ് കേസിൽ വഴിത്തിരിവായി മാറിയത്.