ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകവേ പ്രതിപക്ഷത്തെയും കോൺഗ്രസ് പാർട്ടിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഗ്നിവീർ പദ്ധതിയെക്കുറിച്ച് വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ നടത്തി ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് രാഹുലിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു.
യുദ്ധത്തിന് സജ്ജമാകുന്ന വിധത്തിൽ സേനയെ പരിവർത്തനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. സമയാസമയങ്ങളിൽ പരിഷ്കരണങ്ങൾ വരുത്താതിരുന്നതിന്റെ ദുരന്തം സേന അനുഭവിച്ചുകഴിഞ്ഞിരുന്നു. എല്ലാ സേനാ വിഭാഗങ്ങളെയും അഴിമതിയുടെ കേന്ദ്രങ്ങളാക്കിയത് കോൺഗ്രസുകാരാണ്. ആർക്കുവേണ്ടിയാണ് ഇപ്പോൾ സൈന്യത്തിനെതിരെ കോൺഗ്രസ് തിരിയുന്നത്. സൈന്യത്തെക്കുറിച്ച് നുണപ്രചാരണം നടത്തിയത് ആർക്കുവേണ്ടിയാണെന്നും പ്രധാനമന്ത്രി ചോദിച്ചു.
നമ്മുടെ രാജ്യത്തിന്റെ സൈന്യത്തിൽ യുവാക്കൾ ഉണ്ടായിരിക്കണം. ശത്രുക്കളോട് കടുത്ത പോരാട്ടം നടത്താൻ കെൽപ്പുള്ളവർ സൈന്യത്തിലുണ്ടാകണം. നമ്മുടെ യുവാക്കളിൽ വിശ്വാസമർപ്പിക്കണം. സൈന്യത്തിലുള്ള യുവാക്കളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കണം. ഇന്ന് രാജ്യം മുഴുവൻ നമ്മുടെ സൈന്യത്തെ അഭിമാനത്തോടെ നോക്കുകയാണ്. നമ്മുടെ പ്രതിരോധ മേഖലയിൽ വലിയ വലിയ പരിഷ്കാരങ്ങൾ സംഭവിച്ചുകഴിഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഒരുപാട് നാൾ യാതൊരു പരിഷ്കാരവും സൈന്യത്തിന് വരുത്തിയിരുന്നില്ല. ഇന്ന് നമ്മുടെ സൈന്യം ആധുനികവത്കരിക്കപ്പെട്ടു. ഏതൊരു വെല്ലുവിളിയേയും അതിജീവിക്കാൻ കെൽപ്പുള്ളവരായി നമ്മുടെ സൈന്യം മാറി.
വൺ റാങ്ക് വൺ പെൻഷൻ കോൺഗ്രസ് അംഗീകരിച്ചില്ല. അത് നടപ്പാക്കിയത് എൻഡിഎ സർക്കാരാണ്. കൊവിഡ് കാലത്തും അതിൽ വീഴ്ച വരുത്തിയില്ല. പ്രതിപക്ഷത്തിന്റെ കളികളെ കേന്ദ്രസർക്കാർ ഭയക്കില്ലെന്നും സത്യത്തിന്റെ ശബ്ദത്തെ മറയ്ക്കാൻ കോലാഹലങ്ങൾക്ക് സാധിക്കില്ലെന്നും സഭയിലെ പ്രതിപക്ഷ ബഹളത്തിന് പ്രധാനമന്ത്രി മറുപടി നൽകി.