ഹൈദരാബാദ്: കോൺഗ്രസ് നേതാക്കൾ ഭൂമി കയ്യേറിയതിൽ മനംനൊന്ത് കർഷകൻ ജീവനൊടുക്കി. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ചിന്തകനി സ്വദേശിയായ ബോജെദ്ല പ്രഭാകറാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കീടനാശിനി കഴിച്ച് മരിച്ച നിലയിൽ കർഷകനെ കണ്ടെത്തിയത്.
കർഷകന്റെ മൂന്നേക്കർ കൃഷിഭൂമിയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ കയ്യേറിയത്. ആത്മഹത്യക്ക് മുമ്പ് കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ചുകൊണ്ട് പ്രഭാകർ ഒരു വീഡിയോയും പങ്കുവച്ചിരുന്നു. തന്റെ ഏക്കർ കണക്കിന് കൃഷിഭൂമി കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തുവെന്ന് കർഷകൻ ആരോപിച്ചു. അഞ്ച് പേർക്കെതിരെയാണ് ആരോപണങ്ങൾ ഉയർത്തിയത്.
കൃഷിഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി തഹസിൽദാറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കർഷകൻ വീഡിയോയിൽ പറയുന്നു. ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ കർഷകന്റെ ശബ്ദം ഇടറിയിരുന്നു. കർഷകരെ സംരക്ഷിക്കുമെന്ന് കരുതിയാണ് കോൺഗ്രസിന് വോട്ട് ചെയ്തതെന്നും മരിക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും തനിക്ക് മുന്നിലില്ലെന്നും കർഷകൻ വീഡിയോയിൽ പറഞ്ഞു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.