തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ ജോലിക്കിടെ ജീവനക്കാർ റീൽ ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി വേണ്ടെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. സംഭവത്തിൽ ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് വിവരങ്ങൾ തേടിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ചയാണ് റീൽ തയ്യാറാക്കിയത്. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധി ദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്.
അതുകൊണ്ടു തന്നെ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്‌കർഷിച്ചിട്ടുള്ളതാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ മന്ത്രി പറഞ്ഞു.