ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്കായി മാപ്പിള പാട്ടിന്‍റെ ഈണത്തിൽ ഗാനമെഴുതി പാടി ശ്രദ്ധ പിടിച്ചുപറ്റിയവരാണ് തൃശ്ശൂർ സ്വദേശിനി ഷിജിതയും മകൾ സുൽഫത്തും. ഇരുവരെയും കേന്ദ്രമന്ത്രി ആയതിനുശേഷം സുരേഷ് ഗോപി അനുമോദിക്കുകയും ചെയ്തു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് അമ്മയും മകളും. താമര വിരിയില്ല എന്നു പറഞ്ഞ് തന്നെ പരിഹസിച്ചവർ ഉണ്ടെന്നും സുരേഷ് ഗോപിയുടെ വിജയത്തിൽ സന്തോഷം തോന്നുന്നുവെന്നും ഷിജിത മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചതിന് കുടുംബത്തിൽ നിന്നടക്കം അവഹേളനങ്ങൾ നേരിടേണ്ടിവന്നുവെന്നും അവർ പറഞ്ഞു.
“സുരേഷ് സർ ജയിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഇതിലും വലിയ സന്തോഷം ഞങ്ങൾക്ക് ഒന്നുമില്ല. 5 പാട്ടുകളോളം സാറിനു വേണ്ടി എഴുതി ഞാൻ മകളെ കൊണ്ട് പാടിച്ചിട്ടുണ്ട്. എന്നെ ഒരുപാട് പേർ പരിഹസിച്ചു. തളിക്കുളം പഞ്ചായത്തിൽ ആയിരുന്നു എന്റെ വോട്ട്. അവിടെ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ഞാൻ അറിയാതെ എന്റെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചു. ‘താമര വിരിയിച്ചത് തന്നേ’ എന്നു പറഞ്ഞു കൊണ്ടായിരുന്നു പരിഹാസം. തൃശ്ശൂരിൽ കലാശക്കൊട്ടിന് ഞാൻ പോയി. താമര വിരിയുമെന്ന് ഞാൻ പറഞ്ഞു”.
“സുരേഷേട്ടൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല. 21 ഭാഗ്യപുഷ്പാഞ്ജലി ഞാൻ സുരേഷ് ഗോപി സാറിന് വേണ്ടി കഴിപ്പിച്ചിരുന്നു. എന്നെ ഒരുപാട് പേർ വെറുക്കപ്പെട്ടവളായി കണ്ടു. എനിക്ക് ഒരു വിഷമവുമില്ല. എനിക്ക് ഒരാളെയും പേടിക്കേണ്ട കാര്യമില്ല. ഇത് വ്യക്തിപരമായ തീരുമാനമാണ്. ചെറുപ്പം മുതലേ ഞങ്ങൾ ഇടതുപക്ഷക്കാർ ആയിരുന്നു. സുരേഷേട്ടനെ എനിക്കിഷ്ടമാണ്. അദ്ദേഹം എത്രനാൾ ഇതിൽ പ്രവർത്തിക്കുന്നുവോ, അത്രയും നാൾ ഞാനും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കും. എല്ലാവരുടെ ഭാഗത്തുനിന്നും എതിർപ്പുകൾ ഉണ്ടായി, ഗൾഫിൽ നിന്ന് വരെ. ഞാൻ അതൊന്നും വിലയ്‌ക്കെടുത്തില്ല”- ഷിജിത പറഞ്ഞു.















