തിരുവനന്തപുരം: എസ്എഫ്‌ഐയുടെ അക്രമത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ്. നിയമസഭയിൽ എസ്എഫ്‌ഐയെ ന്യായീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹമാണ്. നിരന്തരമായി സംഘർഷങ്ങളുടെ ഭാഗമാകുന്നവരെ തള്ളി പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുവാൻ ശ്രമിക്കുന്നതിലൂടെ ഇരക്കൊപ്പമാണൊ വേട്ടക്കാരനൊപ്പമാണോ മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കണമെന്നും എഐഎസ്എഫ് അറിയിച്ചു. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി തന്നെ പോയില്ലെങ്കിൽ ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ വലിയ വില കൊടുക്കേണ്ടതായി വരുമെന്നും എഐഎസ്എഫ് കൂട്ടിച്ചേർത്തു.
എഐഎസ്എഫിന്റെ പ്രസ്താവനയുടെ പൂർണരൂപം
സംസ്ഥാനത്ത് ക്യാമ്പസുകൾ തുറന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്ത് വരുന്ന അക്രമവാർത്തകൾ അപമാനകരമാണ്. കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലും പുനലൂർ എസ് എൻ കോളേജിലും കോഴിക്കോട് നാദാപുരം ഗവ.കോളേജിലും കൊയിലാണ്ടി ഗുരുദേവ കോളേജിലും നടന്ന സംഘർഷങ്ങൾ പ്രതിഷേധാർഹമാണ്. സർഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് പൊതു സമൂഹത്തിനിടയിൽ വിദ്യാർത്ഥി സംഘടനകൾക്ക് അവമതിപ്പുണ്ടാക്കുവാനെ സഹായിക്കുകയുള്ളു.
കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഘർഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണവും പ്രതിഷേധാർഹമാണ്. നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാവുന്നവരെ തള്ളി പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുവാൻ ശ്രമിക്കുന്നതിലൂടെ ഇരക്കൊപ്പമാണൊ വേട്ടക്കാരനൊപ്പമാണോ അദ്ദേഹമെന്ന് വ്യക്തമാക്കണം. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി തന്നെ പോയില്ലെങ്കിൽ വലിയവില ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ കൊടുക്കേണ്ടതായി വരും.
നാല് വർഷ ഡിഗ്രി നടപ്പിലാക്കി മാറ്റത്തിന് കലാലയങ്ങൾ ചുവട് വെയ്‌ക്കുന്ന കാലത്ത് ഇത്തരം അക്രമിസംഘങ്ങളെ തങ്ങളുടെ സംഘടനകളിൽ നിന്നും ഒഴിവാക്കുവാൻ ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനകളും അവരെ കൃത്യമായ നടപടികൾക്ക് വിധേയരാക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണം.















