ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്ര; രൂക്ഷ വിമർശനവുമായി ഹൈക്കോടതി ; സ്വമേധയാ കേസെടുക്കാൻ നിർദേശം

Published by
ജനം വെബ്‌ഡെസ്ക്

എറണാകുളം: ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാളാണ് വാഹനം ഓടിച്ചതെന്നും രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾ പൊതുസ്ഥലത്ത്
ഉപയോ​ഗിക്കാൻ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സ്വമേധയാ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. രൂപമാറ്റം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. നമ്പർ പ്ലേറ്റ് മാറ്റി വാഹനം ഓടിക്കുന്ന സംഭവങ്ങൾക്കെതിരെ മോട്ടോർ വാ​ഹന വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആകാശ് തില്ലങ്കേരിയുടെ നിയമലംഘനത്തിന് കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് വയനാട് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. നിയമം ലംഘിച്ച് യാത്ര ചെയ്യുന്ന വീഡിയോ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിവാദമായപ്പോൾ മാത്രമാണ് വാഹനവകുപ്പ് വിഷയത്തിൽ ഇടപെട്ടതെന്ന വ്യാപക വിമർശനവും ഉയർന്നിരുന്നു. ഇതിനിടെയാണ് നടപടി സ്വീകരിക്കുമെന്ന് വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

എന്തൊക്കെ നിയമലംഘനങ്ങൾ നടത്തിയെന്ന് മോട്ടോർ വാ​ഹനവകുപ്പ് പരിശോധിക്കും. ഇതിന് ശേഷമായിരിക്കും നടപടിയുമായി മുന്നോട്ട് പോവുക. മലപ്പുറം സ്വദേശിയുടേതാണ് വാ​ഹനം. അതുകൊണ്ട് തന്നെ കേസ് അവിടേക്ക് മാറ്റുമെന്നാണ് വിവരം. കർശന നിയമ നടപടികൾ തന്നെ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

Share
Leave a Comment