ടി20 ലോകകപ്പിലെ അത്യുജ്ജ്വല പ്രകടനത്തിന് പിന്നാലെ ഐസിസിയുടെ ജൂണിലെ താരമായി ജസ്പ്രീത് ബുമ്ര. ടീം ഇന്ത്യയുടെ നായകൻ രോഹിത് ശർമ്മയെയും അഫ്ഗാനിസ്ഥാൻ താരം റഹ്‌മാനുള്ള ഗുർബാസിനെയും പിന്തള്ളിയാണ് താരം ഈ നേട്ടത്തിലെത്തിയത്. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടന്ന ലോകകപ്പിൽ 8.26 ശരാശരിയിലും 4.17 ഇക്കോണമിയിലും 15 വിക്കറ്റുകളാണ് ബുമ്ര വീഴ്‌ത്തിയത്. ഐസിസിയുടെ അവാർഡ് നേട്ടത്തിലും ബുമ്ര സന്തോഷം പ്രകടിപ്പിച്ചു.
”ജൂണിലെ ഐസിസിയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷവാനാണ്. ലോകകപ്പ് നേട്ടത്തിന് പിന്നാലെയെത്തിയ ബഹുമതി ഏറെ സ്‌പെഷ്യലാണെന്നും നേട്ടങ്ങളുടെ പട്ടികയിലേക്ക് ഈ അംഗീകാരം കൂടി ചേർത്ത് വയ്‌ക്കുന്നു. ടി20 ലോകകപ്പ് വിജയം എന്നൊടൊപ്പം എന്നുമുണ്ടാകും. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കും റഹ്‌മാനുള്ള ഗുർബാസിനും എന്റെ അഭിനന്ദനങ്ങൾ. കുടുംബത്തിനും ടീമംഗങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി. നിങ്ങളുടെ പിന്തുണയാണ് എന്നെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സഹായിക്കുന്നത്.” ബ്രുമ പറഞ്ഞു.
ടി20 ലോകകപ്പിലെ താരവും ബുമ്രയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിൽ 4 ഓവറിൽ 18 വഴങ്ങി 2 വിക്കറ്റുകൾ സ്വന്തമാക്കി. റീസ ഹെൻഡ്രിക്‌സിന്റെയും മാർകോ യാൻസൺന്റെയും വിക്കറ്റുകളാണ് സ്വന്തമാക്കിയത്.