ഇന്ത്യൻ ക്രിക്കറ്റിലെ പുരുഷ ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീറിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. സപ്പോർട്ട് സ്റ്റാഫുകൾ ആരൊക്കെയാകും വരുന്നതെന്ന ആകാംക്ഷ നിലനിൽക്കുകയാണ്. മുൻ താരങ്ങളായ രണ്ടുപേരുടെ പേരുകൾ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്.
അതിലാെന്ന് ഇന്ത്യയുടെ 2011-ലെ ഏകദിന ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച സഹീർ ഖാന്റേതാണ്. മറ്റേത് ചെന്നൈക്കാരനായ ലക്ഷ്മിപതി ബാലാജിയുടേതും. വിനയ്കുമാറിന്റെ കാര്യത്തിൽ ബിസിസിഐക്ക് ഒട്ടും താത്പ്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബൗളിംഗ് കോച്ചെന്ന നിലയിൽ വിനയ്കുമാറിന് ശോഭിക്കാനികില്ലെന്നാണ് വിലയിരുത്തൽ.
92 ടെസ്റ്റിൽ നിന്ന് 311 വിക്കറ്റുകൾ നേടിയ താരം 309 മത്സരങ്ങളിൽ നിന്ന് 610 വിക്കറ്റുകളാണ് കരിയറിൽ നേടിയത്. ഇടം കൈയൻ ബൗളർമാരിൽ ഏറ്റവും മികച്ച താരമായിരുന്നു സഹീർ ഖാൻ. അതേസമയം ബാലാജി 8 ടെസ്റ്റിൽ നിന്ന് 27 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 30 ഏകദിനങ്ങളിൽ നിന്ന് 34 വിക്കറ്റും സ്വന്തമാക്കി.
അതേസമയം അഭിഷേക് നായറെ ഗംഭീർ ബാറ്റിംഗ് പരിശീലകനാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. കാെൽക്കത്തയിൽ ഗംഭീറിനൊപ്പം സഹ പരിശീലകനായി അഭിഷേക് ജോലി ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ ജോണ്ടി റോഡ്സിന്റെ പേര് ഫീൾഡിംഗ് പരിശീലക സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നെങ്കിലും മുൻ കോച്ച് ടി ദിലീപ് തന്നെ തുടരാനാണ് സാദ്ധ്യത.















