തിരുവനന്തപുരം: മാദ്ധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് ജി. സുധാകരൻ. ഫോർത്ത് എസ്റ്റേറ്റ് എന്നു വിളിക്കുന്ന മാദ്ധ്യമങ്ങൾ ഇപ്പോൾ റബ്ബർ എസ്റ്റേറ്റ് ആയി മാറിയിരിക്കുന്നുവെന്നും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുകയാണെന്നും ജി സുധാകരൻ വിമർശിച്ചു. ആലപ്പുഴയിൽ റോയൽപാർക്ക് ഹോട്ടലിൽ ബിജു ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെ പ്രവർത്തിക്കുന്നവരെ പാർട്ടി വിരുദ്ധരാക്കി മാറ്റാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് പിഡബ്ല്യൂഡി, റവന്യൂ, എക്‌സൈസ് തുടങ്ങിയ വകുപ്പുകളിലാണ്. എന്നാൽ ഇന്ന് അഴിമതി നടത്തുന്നവർക്കാണ് ആദരം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് പഠനങ്ങളിൽ പറയുന്നത്. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ നിർമ്മിച്ച റോഡുകളിൽ ഒന്നുപോലും തകർന്നിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്ന് തനിക്ക് ലഭിച്ചു. എന്നാൽ ഇനി അതിനുള്ള സാധ്യതയില്ലെന്നും ജി സുധാകരൻ പറഞ്ഞു.















