തിരുവനന്തപുരം ; ‘ എത്ര വയ്യെങ്കിലും ജോലിക്ക് പോകും ‘ മകൻ ജോയിയെ പറ്റി കണ്ണീരോടെ അമ്മ മെൽഹി പറയുന്നു. മനുഷ്യവിസർജ്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം വാരാനിറങ്ങാൻ മാരായമുട്ടം സ്വദേശി ജോയിയെ പ്രേരിപ്പിച്ചത് കൂലിയായി കിട്ടുന്ന 1500 രൂപ .
നല്ല വേതനം ലഭിക്കുമെന്നു കരുതിയാണ് മാലിന്യം വാരാനിറങ്ങിയത് . അമ്മയോടൊപ്പം ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ ജീവിക്കുന്ന ജോയിയെ ആമയിഴഞ്ചാൻ തോടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെ ഇന്നലെ രാവിലെ 11 മണിക്കാണ് കാണാതായത്.
കാടുപോലുള്ള പറമ്പിലെ വീട്ടിൽ ഒരു ചെറിയഹാളും മുറിയും അടുക്കളയും മാത്രം . റോഡിൽനിന്ന് മൂന്നാൾ പൊക്കത്തിലുള്ള ഭൂമിയിലാണ് വീട്. ദുർഘടമായ വഴിയിലൂടെ സഞ്ചരിച്ചാലേ വീട്ടിലെത്തൂ. വർഷങ്ങളായി ഈ വീട്ടിലാണ് ജോയി താമസം.വടകര മലഞ്ചരിവ് വീട്ടിൽ പരേതനായ നേശമണിയുടെയും മെൽഹിയുടെയും മകനാണ് ജോയി. സഹോദരിമാരും സഹോദരനും പ്രത്യേകമാണ് താമസിക്കുന്നത് .
‘ രാവിലെ 6 മണിക്കാണ് ജോലിക്ക് പോകുന്നത്. 5 മണിയാകുമ്പോൾ തിരിച്ചുവരേണ്ടതാണ്. എന്തു ജോലിക്ക് വിളിച്ചാലും പോകും. വിശ്രമമില്ലാതെ ജോലി ചെയ്യും. ഒരു ജോലിയുമില്ലെങ്കിൽ ആക്രിയെങ്കിലും പെറുക്കാൻ പോകും. ഒരിക്കലും വെറുതെ ഇരിക്കില്ല‘ മെർഹി പറയുന്നു.
ജോയിക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത് പല ഘടകങ്ങളാണ് . തുരങ്ക സമാനമായ ഭാഗത്തു ടൺ കണക്കിനു മാലിന്യം അടിഞ്ഞിരുന്നു. വെള്ളം കുറവായതിനാൽ സ്കൂബ ഡൈവിങ് സംഘത്തിനു മുങ്ങി പരിശോധിക്കാൻ കഴിയുമായിരുന്നില്ല. 8 അംഗ സംഘം സർവസന്നാഹങ്ങളുമായി തോട്ടിലിറങ്ങി ടണലിലേക്കു നീന്തിയെങ്കിലും അടിയിൽ കെട്ടിക്കിടന്ന മാലിന്യം തിരച്ചിലിനു തടസ്സമായി.