ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച ഷൂട്ടറെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണ സംഘം. 20-കാരനായ തോമസ് മാത്യു ക്രൂക്ക്സ് ആണ് ട്രംപിനെ കൊല്ലാൻ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. ട്രംപ് നയിച്ച റാലിക്ക് സമീപം സ്ഥിതിചെയ്യുന്ന നിർമാണ പ്ലാന്റിന് മുകളിൽ നിന്നാണ് മാത്യു വെടിയുതിർത്തത്.
പെൻസിൽവാനിയയിലെ ബേതൽ പാർക്കിൽ നിന്നുള്ളയാളാണ് അക്രമി. ട്രംപ് നിന്ന് പ്രസംഗിച്ചിരുന്ന വേദിയുടെ 150 മീറ്റർ അകലെയാണ് അക്രമി നിലയുറപ്പിരുന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ അമേരിക്കയുടെ സീക്രട്ട് സർവീസ് സ്നൈപ്പർ പ്രത്യാക്രമണം നടത്തി അക്രമിയെ വധിച്ചു. സീക്രട്ട് സർവീസ് സ്നൈപ്പറുടെ ബുള്ളറ്റ് അക്രമിയുടെ തലപിളർത്തി.
മൂന്നാം തവണയും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്ന ട്രംപിനെ ആക്രമിച്ചത് തെരഞ്ഞെടുപ്പ് റാലി നയിക്കുന്നതിനിടെയാണ്. ചെവിക്ക് അരികിലൂടെ പാഞ്ഞ ബുള്ളറ്റ് ട്രംപിന് പരിക്കേൽപ്പിച്ചു. തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട മുൻ പ്രസിഡന്റിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
AR-സ്റ്റൈൽ റൈഫിളാണ് അക്രമിയുടെ കയ്യിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ എന്തുകൊണ്ടാണ് ഇയാൾ ട്രംപിനെ കൊല്ലാൻ തീരുമാനിച്ചതെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ആക്രമണത്തിന് പിന്നിൽ തോമസ് മാത്യു മാത്രമാണോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.















