തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യക്കൂമ്പാരത്തിൽപെട്ട് തൊഴിലാളി മരിച്ച സംഭവത്തിൽ കളക്ടറുടെ വീഴ്ച പരോക്ഷമായി അംഗീകരിച്ച് സർക്കാർ. ജില്ലാ കളക്ടറായിരുന്ന ജെറോമിക് ജോർജിനെ ജോയിയുടെ സംസ്കാരത്തിന് പിന്നാലെ മാറ്റി. തിരുവനന്തപുരം കളക്ടർക്കൊപ്പം മൂന്ന് കളക്ടർമാർക്ക് കൂടി സ്ഥലം മാറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം.
തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന് പകരം അനു കുമാരിയെ കളക്ടറായി നിയമിച്ചു. പിന്നോക്ക ക്ഷേമ ഡയറക്ടറായാണ് ജെറോമിക് ജോർജ്ജിനെ നിയമിച്ചത്. കോട്ടയം കളക്ടർ വി. വിഘ്നേശ്വരിയെ ഇടുക്കി കളക്ടറായി നിയമിച്ചു. ജോൺ വി സാമുലവാണ് കോട്ടയത്തിന്റെ പുതിയ കളക്ടർ. ഇടുക്കി കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായും മാറ്റി. ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായും സർക്കാർ നിയമിച്ചു.
ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിലും രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിലും കളക്ടറും മേയറും ഉൾപ്പടെ പരാജയപ്പെട്ടിരുന്നതായി വിമർശനം ഉയർന്നിരുന്നു. 46 മണിക്കൂറിന് ശേഷമാണ് മരിച്ച ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മാലിന്യം നീക്കം കൃത്യസമയത്ത് നടത്തുന്നതിൽ ഭരണകൂടം വീഴ്ച വരുത്തിയതായി പ്രതിപക്ഷ നേതാവ് ഇന്നലെ ആരോപിച്ചിരുന്നു. മാലിന്യനീക്കത്തിൽ റെയിൽവേയെ പഴിചാരുമ്പോഴും പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടത്തിയിലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു. ആമയിഴഞ്ചാൻ തോട്ടിലെ തിരച്ചിലിനായി നാവികസേനയുടെ സേവനം തേടിയതും ഏറെ വൈകിയാണ്. ഇതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ സർക്കാർ ഡോക്ടർമാരെ വീട്ടിൽ വിളിച്ച് വരുത്തി ചികിത്സ തേടിയ സംഭവത്തിലും ജെറോമിക് ജോർജ് വിമർശനങ്ങൾ നേരിട്ടിരുന്നു.