തിരുവനന്തപുരം: ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുൻപേ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ ബഡ്ജറ്റ് കേരള വിരുദ്ധമാണെന്ന് വിമർശനം നടത്തുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബഡ്ജറ്റിലെ ഒരു കടലാസും കാണുന്നതിനു മുമ്പാണ് ധനകാര്യ മന്ത്രി പ്രതികരണം നടത്തിയതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തിന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ നീക്കിയിരിപ്പ് ഈ ബഡ്ജറ്റിലുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന ബഡ്ജറ്റാണിത്. കഴിഞ്ഞ 10 വർഷമായി ഒരു ബഡ്ജറ്റിലും എംയിസ് പോലെയുള്ള പദ്ധതികൾ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്. എന്നാൽ മുൻവിധിയോടുകൂടിയുള്ള വിമർശനമാണ് കേരള ധനകാര്യ മന്ത്രി ഉന്നയിക്കുന്നത്. 54,000 കോടി കേരളത്തിന് കിട്ടാനുണ്ടെന്ന് പറഞ്ഞ ധനമന്ത്രിയിൽ നിന്നും ഇതൊക്കെയേ മലയാളികൾ പ്രതീക്ഷിക്കുന്നുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
തൊഴിലില്ലായ്മ പൂർണമായും അവസാനിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകരമായ ബഡ്ജറ്റാണിതെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്ത്രീകൾ, പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗം തുടങ്ങിയ ദുർബല വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രധനമന്ത്രിക്ക് സാധിച്ചു. 4.1 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ അധിക ശമ്പളം ലഭ്യമാക്കുകയും ചെയ്യുന്ന നടപടികൾ യുവാക്കളുടെ പ്രതീക്ഷ വാനോളം ഉയർത്തുമെന്നുറപ്പാണ്.
മുദ്ര ലോൺ 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമാക്കിയ ഉയർത്തുന്നത് സംരഭകത്വം വർദ്ധിപ്പിക്കുകയും യുവാക്കൾക്ക് മികച്ച അവസരമൊരുക്കുകയും ചെയ്യും. വികസനത്തിന് സഹായിക്കുന്ന നിരവധി നിർദ്ദേശങ്ങളാണ് ബഡ്ജറ്റിൽ ഉള്ളത്. നഗരങ്ങളിൽ ഒരു കോടി പുതിയ വീടുകൾ നിർമ്മിക്കുന്നത് നിർമ്മാണ മേഖലയ്‌ക്കും കരുത്തുപകരും.
ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഉണ്ട്. അടിസ്ഥാന വികസന മേഖലയിലും ഉത്പാദന മേഖലയിലും മുന്നേറ്റത്തിന് വേഗത കൂട്ടുന്ന ബഡ്ജറ്റാണിത്. സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ നികുതി ഇളവ് നൽകും. കാർഷിക മേഖലയ്‌ക്ക് 1.52 ലക്ഷം കോടി രൂപ അനുവദിച്ചതും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.















