ഇന്ത്യയുടെ വളർച്ചയും സമൃദ്ധിയും ആഗോളതലത്തിലെ പ്രതിസന്ധികൾ എങ്ങനെ ഇന്ത്യ കൈകാര്യം ചെയ്തുവെന്നും വ്യക്തമാക്കുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. നിരവധി മേഖലകൾക്ക് ബജറ്റ് പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിന്നപ്പോഴും ഇന്ത്യയ്‌ക്ക് തരണം ചെയ്യാൻ സാധിച്ചു. പണപ്പെരുപ്പത്തെ എങ്ങനെ ഭാരതം തടഞ്ഞുവെന്ന് ബജറ്റിൽ ഉയർത്തിക്കാട്ടുന്നുണ്ടെന്നും എസ്. ജയ്ശങ്കർ പറഞ്ഞു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.
നൈപുണ്യവും വിദ്യാഭ്യാസവും, നഗര വളർച്ച, കാർഷിക രംഗം, രാജ്യത്തിന്റെ വികസനം തുടങ്ങി നിരവധി മേഖലകളിലാണ് ഇത്തവണത്തെ ബജറ്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മറ്റ് രാജ്യങ്ങൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.
വിദേശ നിക്ഷേപങ്ങൾ എങ്ങനെ കൂടുതലായി എത്തിക്കാമെന്നും സാങ്കേതികവിദ്യകൾ കൂടുതലായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഈ ഘട്ടത്തിൽ ആലോചിക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ യാത്ര സുഗമമാക്കുന്നതിനും അവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ബജറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
എല്ലാ മേഖലകളും ഒരുപോലെ ഉൾക്കൊള്ളിക്കുന്ന ബജറ്റാണിത്. അതിനാൽ ഇത്തവണത്തെ ബജറ്റിൽ താൻ സന്തുഷ്ടനാണെന്നും വിദേശകാര്യ മേഖലയുമായി ബന്ധപ്പെട്ടുള്ള എല്ലാ പദ്ധതികളും ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.