മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന ‘കോഴി തങ്കച്ചൻ’ എന്ന സിനിമ വേണ്ടെന്നു വച്ചതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകനും തിരക്കഥാകൃത്തുമായ സേതു. വിവാദങ്ങൾ ഉണ്ടാകുമെന്ന് പേടിച്ച് മമ്മൂട്ടി സിനിമ ഉപേക്ഷിക്കുകയായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ ആദ്യമായി സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രത്തെപ്പറ്റി സേതു മനസ് തുറന്നത്.
“മമ്മൂക്കയുടെ അടുത്ത് ഞാൻ ഒരു കഥ പറയാൻ പോയി. ആ കഥ ‘കോഴി തങ്കച്ചൻ’ എന്നുപറഞ്ഞ ഒരു സ്ക്രിപ്റ്റാണ്. ശാന്ത ചേച്ചി പ്രൊഡ്യൂസ് ചെയ്ത്, ആ കഥ എഴുതാനാണ് ഞാൻ തയ്യാറായത്. ജിത്തു ജോസഫ് ചെയ്യാൻ തയ്യാറായ സിനിമയാണ്. ജിത്തുവിന് വേണ്ടിയാണ് ആ സ്ക്രിപ്റ്റ് പൂർണമായും എഴുതി തീർത്തത്. പിന്നീട് ജിത്തുവിന്റെ തിരക്ക് കാരണം അത് ദിലീഷ് പോത്തൻ ബിജു മേനോനെ നായകനാക്കി ചെയ്യാമെന്ന് പറഞ്ഞു. അതും നടന്നില്ല. അവസാനം എനിക്ക് തോന്നി, ഞാൻ തന്നെ സംവിധാനം ചെയ്യാമെന്ന്. അങ്ങനെയാണ് മമ്മൂക്ക വെച്ച് ചെയ്യാൻ തീരുമാനിക്കുന്നത്. ജോർജ് ചേട്ടനെ വിളിച്ച് മമ്മൂക്കയോട് ഒരു കഥ പറയണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ എന്നോട് ചെല്ലാൻ പറഞ്ഞു. തീവ്രമായ ബന്ധം ഒന്നും ജോർജ് ചേട്ടനുമായി എനിക്കില്ല. തമ്മിൽ അറിയാം എന്ന് മാത്രം”.
“ഞാൻ സംവിധാനം ചെയ്യുന്ന ഒരു കഥ മമ്മൂക്കയോട് പറയാൻ പോകുന്നു. ശരിയാകുമോ എന്നൊരു തോന്നൽ. അതുകൊണ്ട് ഒരു മൂന്നു ദിവസം കൂടി ജോർജേട്ടനോട് നീട്ടി ചോദിക്കുന്നു. ശേഷം മൂകാംബികയിൽ പോയി മടങ്ങിവന്നു. മമ്മൂക്കയുടെ അടുത്ത് ടെൻഷനോടെ കഥ പറയാൻ ചെല്ലുന്നു. നല്ല തിരക്കായിരുന്നു. മമ്മൂക്ക ഒറ്റയ്‌ക്കിരുന്ന സമയത്ത് പോയി കഥ പറയാൻ ജോർജേട്ടൻ പറഞ്ഞു. ‘ഇപ്പോഴാണോ കഥ പറയുന്നത്’ എന്ന് ചോദിച്ച് മമ്മൂക്ക എഴുന്നേറ്റുപോയി. ആദ്യം ഒരു വിഷമം തോന്നി. അദ്ദേഹം നേരെ അഭിനയിക്കാൻ പോയി. ശേഷം കാരവാനിലേക്കും. ഞാൻ അവിടെത്തന്നെ ഇരുന്നു പോയി”.
“ഇന്നു തന്നെ പോയി ആ സ്ക്രിപ്റ്റ് ഞാൻ കളയും എന്ന് തീരുമാനിച്ചു. അന്നുതന്നെ മമ്മൂക്കയ്‌ക്ക് ഒരു ഫംഗ്ഷൻ ഉണ്ട്. അദ്ദേഹത്തിന് പോകണം. ഇനി കഥ പറച്ചിൽ നടക്കില്ല എന്ന് എനിക്ക് മനസ്സിലായി. പെട്ടെന്ന് എന്നെ കാരവാനിലേക്ക് വീണ്ടും വിളിച്ചു. മമ്മൂക്ക അവിടെ ഇരിക്കുന്നു. എന്താണ് കഥ എന്ന് അദ്ദേഹം ചോദിച്ചു. തിരക്കല്ലേ, പിന്നെ പറയാം എന്ന് ഞാനും പറഞ്ഞു. ചെറുതായി ഒന്ന് കഥ പറയാൻ മമ്മൂക്ക പറഞ്ഞു. അല്ലെങ്കിൽ താനത് ആലോചിച്ചു കൊണ്ടിരിക്കും എന്നും പറഞ്ഞു. ഒരു ചെറിയ വരിയിൽ ഞാൻ കഥ പറഞ്ഞു. ‘എല്ലാ പുരുഷന്മാരും കോഴികൾ അല്ല, തങ്കച്ചൻ’. സിനിമയിൽ തങ്കച്ചൻ കോഴിയാണോ എന്ന് മമ്മൂക്ക ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. ‘അങ്ങനെയൊന്ന് ഞാൻ ചെയ്തിട്ടില്ല, സിനിമ ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു”.
“മമ്മൂക്കയെ പോലുള്ള ഒരു നടന് ഫുൾ സ്ക്രിപ്റ്റ് വായിച്ച് സിനിമ തിരഞ്ഞെടുക്കേണ്ടി വരാറില്ല. കുറച്ചു സമയം മാത്രം മതി. നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു കോഴി കഥാപാത്രമാണ് സിനിമയിലേത്. ഇന്നത്തെ കാലത്ത് പല വിവാദങ്ങളും ഉണ്ടായേക്കാം. സെക്കൻഡ് ഹാഫിലേക്ക് വരുമ്പോൾ അയാളിലെ നല്ല മനുഷ്യനെയാണ് കാണിക്കുന്നത്. പക്ഷേ ഈ സിനിമ ഇപ്പോൾ ചെയ്താൽ ഒരു വിവാദം ഉണ്ടാകുമെന്ന് മമ്മൂക്ക പറഞ്ഞു. അതിനു തൊട്ടുമുൻപ് ‘കസബ’ എന്നുപറഞ്ഞ സിനിമ വലിയ വിവാദമായി. എന്തു കിട്ടിയാലും വിവാദമാക്കാം എന്നു പറഞ്ഞു നടക്കുന്ന കുറെ ആൾക്കാർ ഉണ്ട്. അങ്ങനെ അത് വേണ്ടെന്നു വയ്‌ക്കുകയായിരുന്നു. ആ കഥയിൽ ഇന്ന് കുറേ മാറ്റങ്ങൾ വരുത്തി ജയസൂര്യയെ വെച്ച് ചെയ്യാനിരിക്കുകയാണ്”-സേതു പറഞ്ഞു.















