കയ്യും മെയ്യും മറന്ന് വയനാടിനായി കേരളം ഒന്നാകെ ഒരുമിക്കുമ്പോൾ അവിടെയും വിഷം ചീറ്റുന്ന പാമ്പുകളുണ്ടെന്ന് കേരളം തിരിച്ചറിയുകയാണ്. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട പൊതുപ്രവർത്തകനും ഭാര്യക്കുമെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവം ലജ്ജയോടെയാണ് നാം കേട്ടത്. ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന സൈബറാക്രമണം.
പനിക്കിടക്കയിൽ കഴിയുന്നതിനിടെ താനാണ് സുരേഷ് ഗോപിയെ ദുരന്തവിവരം വിളിച്ചറിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ പറഞ്ഞു. രോഗശയ്യയിലാണെങ്കിലും കളക്ടറെ വിളിച്ച് വിവരം തിരക്കാനും പ്രധാനമന്ത്രിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കാനും അദ്ദേഹം മറന്നില്ല. പിന്നീട് മാദ്ധ്യമങ്ങളോടും അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഏകോപനങ്ങൾക്കായി പ്രധാനമന്ത്രി കേന്ദ്രമന്ത്രി ജോർജ് കുര്യനെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ വേട്ടയാടൽ തുടരുന്നതിനിടയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ ഇക്കാര്യങ്ങൾ പറയുന്നത്.
ഇതിന് പിന്നാലെ സൈബറിടത്തും ചില മാദ്ധ്യമങ്ങളിലും സുരേഷ് ഗോപി വേട്ടയാടപ്പെടുകയാണ്. കൈരളിയുടെ റിപ്പോർട്ടറുടെ അടിസ്ഥാന രഹിതമായ ചോദ്യങ്ങളെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് അങ്ങനെയൊരു സാധ്യതയുണ്ടോ എന്ന് മാധ്യമപ്രവർത്തകരോട് നേരിട്ട് അന്വേഷിക്കാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
കൈരളിയുടെ റിപ്പോർട്ടറെ ഇത് ചൊടിപ്പിച്ചു. കേരളത്തിന് നൽകുന്ന കേന്ദ്ര സഹായം എത്രയാണെന്നതായിരുന്നു അടുത്ത ചോദ്യം. ഇപ്പോൾ നടക്കുന്നത് രക്ഷാ പ്രവർത്തനമാണെന്നും അതിന് ശേഷം നാശനഷ്ടത്തിന്റെ കണക്കെടുത്ത് സംസ്ഥാനം ആവശ്യപ്പെടുമ്പോഴാണ് കേന്ദ്ര സഹായം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വളരെ മാന്യമായി മറുപടി നൽകി. സുരേഷ് ഗോപി പറഞ്ഞതാണ് ശരിയെന്ന് ബുദ്ധിയും ബോധവും ഉള്ളവർക്ക് മനസിലാകുമെന്നും കുറിപ്പിൽ പറയുന്നു. മന്ത്രിയൊക്കെ ആകുന്നതിന് മുൻപ് തന്നെ സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവാക്കി പ്രയത്നിച്ചിട്ടുള്ള സുരേഷ് ഗോപിക്ക് ബിജെപി വിരുദ്ധരുടെ സർട്ടിഫിക്കറ്റ് തൽക്കാലം ആവശ്യമില്ലെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നാളെ ദുരന്തമുഖത്ത് സന്ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.















