ചണ്ഡിഗഡ്: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിരിക്കാൻ ഇൻഡി സഖ്യമുണ്ടാകണമെന്ന് അമിത് ഷാ പരിഹസിച്ചു. ചണ്ഡിഗഡിൽ ജലവിതരണ പദ്ധതിയായ ന്യായ് സേതുവിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
” രാജ്യത്തിന്റെ വികസനം മാത്രം ലക്ഷ്യം വയ്‌ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയിക്കും. 2029ലും പ്രതിപക്ഷത്തിരിക്കാൻ ഇൻഡി സഖ്യം തയ്യാറായിക്കോളൂ. ഇൻഡി സഖ്യം എന്ത് ഗൂഡതന്ത്രങ്ങൾ മെനഞ്ഞാലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരും. കോൺഗ്രസ് മൂന്ന് തെരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകൾ ഒരൊറ്റ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിക്ക് നേടാൻ സാധിച്ചിട്ടുണ്ടെന്ന് ഇൻഡി സഖ്യം മറക്കരുത്.”- അമിത് ഷാ പറഞ്ഞു.
രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിരുന്ന് എങ്ങനെ പ്രവർത്തിക്കണമെന്ന് അവർക്ക് അറിയില്ല. ജനങ്ങളെ എങ്ങനെ സേവിക്കണമെന്ന് പ്രതിപക്ഷം പഠിക്കണമെന്നും അമിത് ഷാ തുറന്നടിച്ചു.
ജനസേവനമാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം. വെള്ളം ഇല്ലാതെ ആർക്കും ജീവിക്കാൻ സാധിക്കില്ല. 24 മണിക്കൂറും ജലവിതരണം നൽകുന്ന പദ്ധതിയാണ് ന്യായ് സേതു. ഇന്നത്തെ കാലത്ത് ഇത് വളരെ അധികം പ്രാധാന്യം അർഹിക്കുന്നു. ശുദ്ധജലം കുടിക്കാൻ കിട്ടാതെ നിരവധി പേർക്കാണ് പലവിധ രോഗങ്ങൾ പിടിപ്പെടുന്നത്. അതിനാൽ 125 ഏക്കറിൽ വ്യാപിക്കുന്ന ഈ പദ്ധതി ജനങ്ങളിലേക്ക് ശുദ്ധജലമെത്തിക്കാൻ സഹായിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.















