ധാക്ക: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി കലാപത്തിൽ 50 പേർ മരിച്ചു. 200-ലധികം പ്രതിഷേധക്കാർക്ക് പരിക്കേറ്റു. പ്രതിഷേധത്തെ തുടർന്ന് രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തെ എല്ലാ സ്കൂളുകളും ഓഫീസുകളും അടച്ചതായി അധികൃതർ അറിയിച്ചു.
ഇന്റർനെറ്റ് സേവനങ്ങൾ നിലച്ചതിനാൽ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവർത്തനരഹിതമായി. കഴിഞ്ഞ രണ്ടാം തീയതി മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിന് പൊലീസ് കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. രാജ്യത്ത് മറ്റിടങ്ങളിലും അക്രമങ്ങൾ പൊട്ടിപുറപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാരായ അക്രമിസംഘവും, പൊലീസും, ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു.
അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സിൽഹെറ്റിന്റെ പരിസരത്ത് താമസിക്കുന്ന വിദ്യാർത്ഥികളും ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഹെൽപ് ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്നും ഇന്ത്യയുടെ അസിസ്റ്റന്റ്ഹൈക്കമ്മീഷൻ വ്യക്തമാക്കി.















