ന്യൂഡൽഹി: മൃതദേഹങ്ങൾ മാറി നൽകിയ സംഭവത്തിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് സുപ്രീം കോടതി. 2009ലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സലിരിക്കെ മരിച്ച പുരുഷോത്തമന്റെയും കാന്തിയുടെയും മൃതദേഹങ്ങളാണ് മാറി നൽകിയത്.
ഇതിൽ പ്രതിഷേധിച്ച് പുരുഷോത്തമന്റെ മക്കൾ നൽകിയ പരാതിയെ തുടർന്ന് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഇവർക്ക് 25 ലക്ഷം രൂപയും 12 ശതമാനം പലിശയും നൽകാൻ ആശുപത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ ആശുപത്രിയും ഹർജി സമർപ്പിക്കുകയായിരുന്നു. പിന്നീട് കേസ് പരിഗണിച്ച സുപ്രീം കോടതി 25 ലക്ഷം രൂപ പുരോഷത്തമന്റെ മക്കൾക്ക് ആശുപത്രി നൽകണമെന്ന് വിധിക്കുകയായിരുന്നു.
ജസ്റ്റിസ് ഹിമ കോലി അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പുരുഷോത്തമന്റെ കുടുംബത്തിന് നൽകേണ്ട 12 ശതമാനം പലിശയിൽ നിന്നും 7.5 ശതമാനം പലിശയായി കുറച്ചതായും സുപ്രീം കോടതി അറിയിച്ചു.















