ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആക്കി ചുരുക്കണമെന്ന ബില്ലിനെതിരെ ഇറാഖിൽ പ്രതിഷേധം കനക്കുന്നു. നീതിന്യായ മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ സാമൂഹ്യപ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും അതിരൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.
നിലവിൽ പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം 18 ആണെന്നിരിക്കെ ഇത് ചുരുക്കി ഒൻപതാക്കുകയും ആൺകുട്ടികളുടേത് 15 ആക്കുകയും ചെയ്യണമെന്നാണ് ബിൽ. എന്നാൽ ബിൽ നിയമമായാൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി ദശാബ്ദങ്ങളായി നടത്തി വരുന്ന പോരാട്ടം വെറുതെയാകുമെന്നും വിമർശകർ പറയുന്നു. പ്രാകൃതമായ ബില്ലെന്നാണ് ആക്ടിവിസ്റ്റുകൾ ബില്ലിനെ വിശേഷിപ്പിക്കുന്നത്. പീഡോഫീലിയ നിയമപരമാക്കുന്നതിന് തുല്യമാണ് ബില്ലെന്നും വിമർശനമുണ്ട്.
ഐക്യരാഷ്‌ട്ര സഭ കുട്ടികൾക്ക് വേണ്ടി രൂപീകരിച്ചിട്ടുള്ള യുണിസെഫ് (UNICEF) എന്ന ഏജൻസി പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇറാനിലെ 28 ശതമാനം പെൺകുട്ടികളും 18 വയസിന് മുൻപ് വിവാഹിതരാകുന്നവരാണ്. ഈ സാഹചര്യത്തിലാണ് ഇതിന് നിയമപരമായ സാധുത ഭരണകൂടം ഉറപ്പുവരുത്തുന്നത്.
സ്വതന്ത്ര എംപി റായിദ് അൽ-മാലികിയാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത്. വിവാദപരമായ നിരവധി ബില്ലുകൾ നേരത്തെയും അവതരിപ്പിച്ചിട്ടുള്ള എംപിയാണ് റായിദ്. ലൈംഗികതൊഴിൽ, സ്വവർഗരതി, ലിംഗമാറ്റ ശസ്ത്രക്രിയ എന്നിവ കുറ്റകൃത്യമാക്കുന്ന ബിൽ അവതരിപ്പിച്ചത് റായിദാണ്.