കൊച്ചി: വയനാട് ദുരന്തത്തിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി. സിനിമാ നടനും അഭിഭാഷകനും കാസർകോട് സ്വദേശിയുമായ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴ ചുമത്തി തള്ളിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ അടയ്‌ക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചു.
ഹർജിയിൽ എന്ത് പൊതുതാത്പര്യമാണുള്ളതെന്ന് ആരാഞ്ഞ ഹൈക്കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത് എന്തിനാണെന്നും അഭിഭാഷകനോട് ചോദിച്ചു. വയനാട് ദുരന്തത്തിന്‍റെ പേരിൽ നടത്തുന്ന പണപ്പിരിവും മറ്റും പൂർണമായി സർക്കാർ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് ഷുക്കൂർ വക്കീൽ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംഘടനകൾ പണം പിരിക്കുന്നുണ്ടെന്നും അതിൽ സുതാര്യത വരുത്താനാണ് സർക്കാർ മേൽനോട്ടം വഹിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അഭിഭാഷകൻ വാദിച്ചിരുന്നു. സംഘടനകളുടെ നേതൃത്വത്തിൽ ഫണ്ട് സ്വരൂപിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയാണ് ഹൈക്കോടതി പിഴയോടെ തള്ളിയത്.