ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ സാധിച്ചാൽ, ഇസ്രായേലിനെതിരായി ആക്രമണം നടത്താനുള്ള പദ്ധതിയിൽ നിന്ന് ഇറാൻ പിന്മാറിയേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ ആഴ്ച അവസാനത്തോടെ മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കാനിരിക്കെയാണ് ബൈഡൻ യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചേക്കുമെന്ന ശുഭാപ്തി വിശ്വാസം പങ്കുവച്ചത്.
ചർച്ചയിൽ ഹമാസ് പ്രതിനിധികൾ പങ്കെടുത്തേക്കില്ലെന്ന് സൂചിപ്പിച്ചെങ്കിലും, ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇസ്രായേലിനെതിരായ നീക്കം നീളുമെന്ന് ഒരു ഇറാൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. ” വെടിനിർത്തൽ കരാർ നടപ്പായാൽ ഇറാൻ ആക്രമണത്തിൽ നിന്ന് പിന്മാറുമെന്നാണ് എന്റെ പ്രതീക്ഷ. എന്നാൽ ഇരുകൂട്ടർക്കുമിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് വെടിനിർത്തൽ കരാർ നടപ്പിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി മാറുകയാണെന്നും” ബൈഡൻ പറയുന്നു.
വെടിനിർത്തൽ കരാറിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ചർച്ചകൾ നാളെ ഈജിപ്തിലോ ഖത്തറിലോ പുന:രാരംഭിക്കാനാണ് തീരുമാനം. സംഘർഷം തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം വെടിനിർത്തൽ കരാർ നടപ്പിലാക്കുക എന്നതാണെന്നാണ് യുഎസ് വിശ്വസിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി പറയുന്നു. അതേസമയം ചർച്ചകളിൽ ഹമാസ് പ്രതിനിധികളും പങ്കെടുക്കുമെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേൽ വ്യക്തമാക്കി. ഹമാസിനെ പ്രതിനിധീകരിച്ച് തങ്ങൾ തീരുമാനമെടുക്കാമെന്ന് ദോഹ ഉറപ്പുനൽകിയതായും വേദാന്ത് പട്ടേൽ കൂട്ടിച്ചേർത്തു.
അതേസമയം ഏതാനും മാസങ്ങൾക്ക് മുൻപ് തങ്ങൾ നൽകിയ നിർദ്ദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചാൽ മാത്രമേ യോഗത്തിൽ പങ്കെടുക്കുകയുള്ളു എന്നാണ് ഹമാസിന്റെ നിലപാട്. എന്നാൽ ഇതിൽ പല ആവശ്യങ്ങളിലും ഭേദഗതി വരുത്തിക്കൊണ്ട് തങ്ങൾ മുന്നോട്ട് വച്ച കരാർ അംഗീകരിക്കണമെന്ന നിലപാടാണ് ഇസ്രായേൽ മുന്നോട്ട് വച്ചത്. ഇത് ഹമാസ് നിരസിച്ചിട്ടുണ്ട്.















