ആകാശത്ത് പെയ്തിറങ്ങി പെഴ്‌സിയിഡിസ് ഉൽക്കാവർഷം. ഷാർജയിലെ മെലീഹ മരുഭൂമിയിൽ, മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റിൽ മൂന്നുറിലേറെ പേരാണ് ഉൽക്കാവർഷം കാണാനെത്തിയത്. വിപുലമായ സജ്ജീകരണങ്ങളായിരുന്നു വിസ്മയക്കാഴ്ച കാണാനായി ഒരുക്കിയിരുന്നതെന്ന് കാണികൾ പറഞ്ഞു.
അത്യാധുനിക ടെലിസ്‌കോപുകളിലൂടെ വാനനിരീക്ഷണം നടത്താനുള്ള സൗകര്യമടക്കം ഒരുക്കിയാണ് ആകാശവിസ്മയം കാണാനെത്തിയവരെ മെലീഹ നാഷണൽ പാർക്ക് സ്വീകരിച്ചത്. ഈ അപൂർവ്വ ദൃശ്യം ആസ്വദിക്കാൻ വെള്ള വെളിച്ചം പൂർണമായി ഒഴിവാക്കി, മങ്ങിയ ചുവപ്പ് വെളിച്ചം മാത്രമായിരുന്നു ഒരുക്കിയിരുന്നത്. രാത്രി 10 മണിയോടെ കൺകുളിർമയേകുന്ന ആകാശക്കാഴ്ചയായ ഉൽക്കാവർഷം ദൃശ്യമായി തുടങ്ങിയെന്നും മെലീഹ നാഷണൽ പാർക്ക് അധികൃതർ വ്യക്തമാക്കി.
ഉൽക്കാവർഷ നിരീക്ഷണത്തിനു പുറമേ, പ്രായഭേദമന്യേ പങ്കെടുക്കുന്നവരെയെല്ലാം ആകർഷിക്കാൻ പാകത്തിൽ വൈവിധ്യമാർന്ന വേറെയും പരിപാടികൾ ഒരുക്കിയിരുന്നു. വിദഗ്ധരുടെ നേതൃത്വത്തിൽ ഉൽക്കാവർഷത്തെക്കുറിച്ചുള്ള പ്രത്യേക സെമിനാർ, അതിഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു.
ഇതിനുപുറമെ ദൂരദർശിനിയിലൂടെ ചന്ദ്രനെയും മറ്റ് ഗ്രഹങ്ങളെയും കാണാനുള്ള സൗകര്യവും പാർക്കിലെത്തിയവർക്ക് ഒരുക്കിയിരുന്നു. വരും വർഷങ്ങളിൽ ഇത്രയും വ്യക്തതയോടെ പെഴ്‌സിയിഡിസ് ഉൽക്കവർഷം കാണാൻ ആകില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.













