ന്യൂഡൽഹി: ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ സംഭവ വികാസങ്ങളിലും ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളിലും രാജ്യത്തെ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചത്. ” ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും ന്യൂനപക്ഷങ്ങളേയും സുരക്ഷയിൽ 140 കോടി ഇന്ത്യക്കാർക്കും വലിയ ആശങ്കയാണുള്ളത്. ബംഗ്ലാദേശിൽ വികസനവും പുരോഗതിയും ഉണ്ടാകണമെന്നാണ് ഇന്ത്യ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്.
ഒരു അയൽരാജ്യമെന്ന നിലയിൽ അവിടെ ഉണ്ടാകുന്ന പ്രശ്‌നങ്ങളിലെ ആശങ്ക മനസിലാക്കാനും സാധിക്കുന്നുണ്ട്. രാജ്യത്തെ പ്രശ്‌നങ്ങൾ എല്ലാം അവസാനിച്ച് സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും ന്യൂനപക്ഷങ്ങളുടേയും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.
സംവരണ വിഷയത്തിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. വൈകാതെ തന്നെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്കും ഇത് നീണ്ടു. ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് പിന്നാലെ രാജ്യത്ത് വലിയ രീതിയിൽ ഹിന്ദുക്കൾക്ക് നേരെ അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു. കലാപകാരികൾ ഹിന്ദുക്കളുടെ വ്യാപാര സ്ഥാപനങ്ങളും വീടുകളും ക്ഷേത്രങ്ങളും തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീണ്ടു. ബംഗ്ലാദേശിലെ എട്ട് ശതമാനത്തോളം വരുന്ന ഹിന്ദു വിഭാഗം വർഷങ്ങളായി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ ആണ് പിന്തുണച്ചിരുന്നത്. അതേസമയം ഇടക്കാല സർക്കാരിന്റെ തലവനായി ചുമതലയേറ്റ മുഹമ്മദ് യൂനുസ് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.















