ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. രാഹുലിന്റെ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ‘ബാക്കോപ്സ് ലിമിറ്റഡ്’ എന്ന പേരിൽ ഒരു സ്ഥാപനം ബ്രിട്ടനിൽ 2003ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന്റെ ഡയറക്ടർമാരിൽ ഒരാളാണ് രാഹുലെന്നാരോപിച്ച് സുബ്രഹ്മണ്യൻ സ്വാമി 2019ൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. 2005 ഒക്ടോബർ 10 നും 2006 ഒക്ടോബർ 31 നും സമർപ്പിച്ച സ്ഥാപനത്തിന്റെ വാർഷിക റിട്ടേൺ രേഖകളിൽ രാഹുൽ ഗാന്ധി ബ്രിട്ടീഷുകാരനാണെന്ന് അവകാശപ്പെട്ടിട്ടുണ്ടെന്ന് സ്വാമി പറയുന്നു. ബാക്കോപ്‌സ് ലിമിറ്റഡിന്റെ പിരിച്ചുവിടൽ അപേക്ഷയിലും രാഹുൽ ബ്രിട്ടീഷുകാരൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സ്വാമി ആരോപിക്കുന്നു.
ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 ന്റെയും 1955 ലെ ഇന്ത്യൻ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച്, 2019 ഏപ്രിൽ 29 ന് ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് കത്തെഴുതുകയും രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇക്കാര്യത്തിൽ വസ്തുതാപരമായ നിലപാട് മുന്നോട്ട് വയ്‌ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കത്ത് നൽകി അഞ്ച് വർഷം കഴിഞ്ഞിട്ടും രാഹുലിന്റെ പൗരത്വം സംബന്ധിച്ച വ്യക്തത കൈവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ സുബ്രഹ്മണ്യൻ സ്വാമി തീരുമാനിച്ചത്.















