വാഴ്‌സോ: ഇത് യുദ്ധങ്ങൾ നടത്തേണ്ട കാലമല്ലെന്ന സന്ദേശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ ചർച്ചകളിലൂടെ രാജ്യങ്ങൾക്കിടയിലുള്ള ഐക്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുക്രെയ്ൻ സന്ദർശനത്തിന് മുന്നോടിയായി പോളണ്ടിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഇത് യുദ്ധത്തിന്റെ കാലമല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ബുദ്ധന്റെ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. ശാശ്വത സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മനുഷ്യരാശിക്ക് ഭീഷണിയാകുന്ന വെല്ലുവിളികൾക്കെതിരെ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. അതിനാൽ സമാധാനപരമായ ചർച്ചകൾക്കും, നയതന്ത്ര ബന്ധങ്ങൾക്കും ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
ഒരുമിച്ച് നിന്ന് വെല്ലുവിളികളെ നേരിടാൻ സാധിക്കണം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് മനസിലാക്കാനുള്ള ആർജ്ജവമാണ് എല്ലാ രാജ്യങ്ങൾക്കിടയിലും വേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യുദ്ധകാലത്ത് യുക്രെയ്ൻ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിൽ പോളണ്ട് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാത്രിയോടെ പോളണ്ടിൽ നിന്നും ട്രെയിൻ മാർഗം പ്രധാനമന്ത്രി യുക്രെയ്‌നിലേക്ക് യാത്ര തിരിക്കും. 30 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. വൊളോഡിമിർ സെലൻസ്‌കിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം യുക്രെയ്നിലെത്തുന്നത്.















