അഹമ്മദാബാദ്: സൊമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാനെത്തിയ യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ നഗ്നതാ പ്രദർശനം. അഹമ്മദാബാദ് സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. അർദ്ധരാത്രിയിൽ പ്രതീക്ഷിച്ചതിലും വൈകി എത്തിച്ച ഭക്ഷണം വാങ്ങാനായി എത്തിയപ്പോൾ ജീവനക്കാരൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. തന്റെ ദുരനുഭവം വിവരിച്ചുകൊണ്ട് സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച യുവതിയുടെ പോസ്റ്റ് ഇതിനോടകം ചർച്ചയായി മാറിക്കഴിഞ്ഞു,
ഓഗസ്റ്റ് 28 ന് അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സൊമാറ്റോയിൽ നിന്നും കോഫി ഓർഡർ ചെയ്ത യുവതിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. പ്രതീക്ഷിച്ചതിലും അരമണിക്കൂർ വൈകിയാണ് ഡെലിവറി ബോയിയുടെ കോളെത്തിയത്. തുടർന്ന് ഭക്ഷണം വാങ്ങാനെത്തിയപ്പോൾ യുവാവ് വഷളൻ ചിരിയോടെ വൈകിയതിൽ ആവർത്തിച്ച് മാപ്പ് ചോദിച്ചു. ഇതിൽ അസ്വാഭാവികത തോന്നിയെങ്കിലും യുവതി കാര്യമാക്കിയില്ല. എന്നാൽ ഇയാൾ തന്റെ കാലിൽ മുറിവ് പറ്റിയെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് യുവതിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയായിരുന്നു. തന്റെ ഫോണിലെ ടോർച്ച് ലൈറ്റ് ഇയാൾക്ക് നേരെ തിരിച്ചപ്പോൾ അപ്രതീക്ഷിച്ചതമായി ഡെലിവറി ബോയ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നുവെന്ന് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
യുവതി ഉടൻ തന്നെ സംഭവം സൊമാറ്റോയെ അറിയിക്കുകയും മിനിറ്റുകൾക്ക് ശേഷം കമ്പനിയിൽ നിന്ന് സംഭവം തിരക്കി കോൾ വരികയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ഉറപ്പു നൽകിയ അധികൃതർ ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ യുവതിയെ വീണ്ടും ബന്ധപ്പെടുകയും ഡെലിവറി ഏജന്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും ഇയാളുടെ ലൈസൻസ് റദ്ദാക്കിയതായും അറിയിക്കുകയായിരുന്നു.















