പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ ഇന്ത്യ സ്വർണത്തോടെ അക്കൗണ്ട് തുറന്നു. ഷൂട്ടർ അവനി ലെഖാര സ്വർണം നേടിയപ്പോൾ മോന അഗർവാൾ വെങ്കലവും വെടിവച്ചിട്ടു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇവന്റിലായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം. 228.7 പോയിന്റോടെയാണ് മോന വെങ്കലം നേടിയത്. ഈ ഇനത്തിൽ കൊറിയൻ താരത്തിനാണ് വെള്ളി. 249.7 എന്ന റെക്കോർഡ് പോയിൻ്റോടെയാണ് അവനി സ്വർണം കൊയ്തത്.
ടോക്കിയോയിലും അവനി സ്വർണം നേടിയിരുന്നു. പാരാലിമ്പിക്സിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം സൃഷ്ടിച്ചായിരുന്നു അന്നത്തെ നേട്ടം. 11-ാം വയസിൽ നടന്ന ഒരു കാറപകടത്തിലാണ് അവ്നിയുടെ അരയ്‌ക്ക് താഴെ തളർന്നു പോയത്. എന്നാൽ താരത്തിന്റെ നിശ്ചയദാർഢ്യവും മനസും തളർന്നില്ല. വീൽ ചെയറിലിരുന്ന് അവൾക്ക് സ്വപ്നങ്ങൾക്ക് പിന്നാലെ പറന്നു.മെഡൽ നേടിയ ഇരുവരും അടുത്ത സുഹൃത്തുക്കളും ജയ്പൂർ സ്വദേശികളുമാണ്.















