കൊച്ചി; സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്നും രാജിവച്ചെന്ന വാർത്തകളിൽ പ്രതിരകരണവുമായി സംഘടന. ആഷിഖ് അബു ഉയർത്തിയ കമ്മിഷൻ ആരോപണങ്ങളെ തെളിവുകൾ നിരത്തി പൊളിച്ചടുക്കിയാണ് ഫെഫ്ക മറുപടി നൽകി വാർത്താ കുറിപ്പിറക്കിയത്.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്നു ചൂണ്ടിക്കാട്ടിയാണു രാജിയെന്നായിരുന്നു ആഷിഖിന്റെ വിശദീകരണം. സംഘടന ജന സെക്രട്ടറിയായിരുന്ന സിബി മലയിൽ 20% കമ്മീഷൻ ആവശ്യപ്പെട്ടെന്ന ആഷിഖ് അബുവിന്റെ വ്യാജ ആരോപണത്തിന് 2018-ൽ തന്നെ തെളിവ് നിരത്തി നിർവീര്യമാക്കിയെന്നും എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ് ഇന്നും അദ്ദേഹം ആവർത്തിക്കുന്നതെന്നും ഫെഫ്ക പ്രസ്താവനയിൽ വ്യക്തമാക്കി.
സംഘടനയുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ് ആശയപരമല്ലെന്നും, തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും വ്യക്തമാണെന്നും ഫെഫ്ക അടിവരയിട്ടു. “ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും വലിയ സാമ്പത്തിക പ്രയാസമനുഭവിച്ച സംഘടനയുടെ തുടക്ക കാലത്ത് സംഘടന ഇടപെട്ട് സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുമ്പോൾ ആയതിന്റെ 10%, അംഗങ്ങൾ പ്രവർത്തന ഫണ്ടിലേക്ക് സ്വമനസ്സാലെ സംഭാവനയായി നൽകുന്ന ഇന്ത്യയിലെ മറ്റ് ചലച്ചിത്ര തൊഴിലാളി ഫെഡറേഷനുകൾ അനുവർത്തിച്ചു പോരുന്ന ട്രേഡ് യൂണിയൻ രീതി ഫെഫ്കയും അവലംബിച്ചിരുന്നു”
ആഷിഖ് അബു സിബി മലയിലിനെ ഫോണിൽ വിളിച്ച് അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. ഈ ഇനത്തിൽ കൊടുക്കുന്ന സംഭാവന യൂണിയൻ ചെലവഴിക്കുന്നത് തൊഴിലും വരുമാനവുമില്ലാത്ത അംഗങ്ങൾക്ക് നൽകുന്ന പെൻഷനും ചികിത്സാ-മരണാനന്തര സഹായങ്ങൾക്കും ആണെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഫെഫ്ക ഇടപെട്ട് വാങ്ങിക്കൊടുത്ത തുകയിൽ നിന്നും ഒരു രൂപാ പോലും പൂർണ മനസോടെ സംഭാവന ചെയ്യാൻ അദ്ദേഹം തയ്യാറായില്ല അതുകൊണ്ട് തന്നെ, ആഷിഖ് അബു മനസില്ലാമനസ്സോടെ അയച്ച 92500/- ( തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ഞൂറ് ) ( cheque no :|8098| dt : m4-3-2012 ) രൂപയുടെ ചെക്ക് യാതൊരു പരിഭവുമില്ലാതെ യൂണിയൻ അദ്ദേഹത്തിന് തിരിച്ചയച്ചു കൊടുത്തു. ഈ വിഷയത്തിൽ, 2018-ൽ തന്നെ അദ്ദേഹത്തിന് ഒരു കാരണം കാണിക്കൽ നോട്ടിസ് കൊടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം നാളിതുവരെ പ്രതികരിച്ചിട്ടില്ല. എന്നും സംഘടന വ്യക്തമാക്കുന്നു.