ആഷിക് അബുവിനും റിമാ കല്ലിങ്കലിനെതിരെയും ഉയർന്ന ലഹരി ആരോപണം അന്വേഷിക്കണമെന്ന് സംവിധായകൻ സാബു സർഗം. കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന പേരിൽ ആഷിക് അബുവിനെതിരെ അന്വേഷണം നടത്താതിരിക്കരുതെന്നും സിനിമയിലെ ലഹരി മാഫിയയെ പറ്റി അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ കമ്മീഷനെ സർക്കാർ നിയമിക്കണമെന്നും സംവിധായകൻ പ്രതികരിച്ചു.
“എന്തുകൊണ്ടാണ് മമ്മൂട്ടിക്കെതിരെ, മോഹൻലാലിനെതിരെ, ജോഷിക്കെതിരെ, കെ മധുവിനെതിരെ ലഹരി ആരോപണങ്ങൾ ഒന്നും വരാത്തത്. ആഷിക് അബുവിനെതിരെയാണ് ലഹരി ആരോപണം വന്നിരിക്കുന്നത്. അത്തരത്തിൽ സ്ഥിരമായി അതുമായി ബന്ധപ്പെട്ട നിൽക്കുന്നതുകൊണ്ടാവാം. തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ. അന്വേഷിച്ചാൽ കൃത്യമായി ഇതെല്ലാം വെളിച്ചത്ത് വരും. ആഷിക് അബുവിന് മാത്രമല്ല, റിമ കല്ലിങ്കലിനെതിരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരു ഗായിക രംഗത്ത് വന്നിട്ടുണ്ട്. ഇതെല്ലാം കൃത്യമായി ഹേമാ കമ്മിറ്റി പോലുള്ള അന്വേഷണ കമ്മീഷനുകൾ അന്വേഷിക്കണം”.
“ലഹരിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ അന്വേഷണം വരണം. ശക്തമായ ഏജൻസികളെ വച്ച് ഇത്തരത്തിലുള്ള കാര്യങ്ങൾ സർക്കാർ അന്വേഷിക്കണം. മയക്കുമരുന്നുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ആളാണ് ആഷിക് അബു. അങ്ങനെയുള്ള അയാളാണ് ബി. ഉണ്ണികൃഷ്ണനെതിരെ പറയുന്നത്. ഫെഫ്കയെ പോലെ ഇത്രയും തൊഴിലാളി സ്നേഹമുള്ള സംഘടന മറ്റൊന്നില്ല. ആഷിക് അബുവിന്റെ ആരോപണങ്ങൾ എല്ലാം നനഞ്ഞ പടക്കം പോലെയാണ്”.
“ആഷിക് അബുവിനെതിരെയാണ് ആദ്യം അന്വേഷണം വേണ്ടത്. അയാൾ എത്രയോ ആൾക്കാർക്ക് കാശ് കൊടുക്കാൻ ഉണ്ട്, ഒരുപാട് ആൾക്കാരെ കബളിപ്പിച്ചു. ഇതെല്ലാം നാളെകളിൽ പുറത്തുവരും, എല്ലാത്തിലും അന്വേഷണം വേണം. കമ്മ്യൂണിസ്റ്റ് ആണെന്ന് കരുതി സർക്കാർ എല്ലാം പൂഴ്‌ത്തി വയ്‌ക്കരുത്. ആഷിക് അബുവും റിമ കല്ലിങ്കലും മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ സർക്കാരും പോലീസും അന്വേഷിച്ച് അത് വെളിയിൽ കൊണ്ടുവരണം”-സാബു സർഗം പറഞ്ഞു.















