തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ ക്രൂരമായി ലാത്തി വീശിയ എസ്‌ഐയുടെ സിപിഎം ബന്ധം ചർച്ചയാകുന്നു. കന്റോൺമെന്റ് എസ്‌ഐ ജിജുവിന്റെ രാഷ്‌ട്രീയ ബന്ധമാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പുറത്തുകൊണ്ടുവന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലിച്ചതച്ചിരുന്നു. തലയ്‌ക്ക് പരിക്കേറ്റ അബിൻ വർക്കി പൊലീസിനെ മാറ്റാതെ സ്ഥലത്ത് നിന്ന് പൊകില്ലെന്ന് പറഞ്ഞു. ചോര വാർന്ന നിലയിൽ പ്രതിഷേധവുമായി റോഡിൽ തുടരുന്നതിനിടയിലാണ് എസ്‌ഐ ഡിവൈഎഫ്‌ഐക്കാരനാണെന്ന് അബിൻ വർക്കി ആരോപിച്ചത്.
ഇപ്പോ ഫേസ്ബുക്കിൽ കയറി നോക്കണം, അവന്റെ മെയിൻ പണി ഇവിടുത്തെ ഡിവൈഎഫ്‌ഐക്കാരുടെ കൂടെ ചുറ്റിക്കറങ്ങി നടക്കലാണ്. എന്നിട്ട് യൂത്ത് കോൺഗ്രസുകാരെ അക്രമിക്കുകയാണ്. ഇപ്പോൾ ഡിലീറ്റ് ചെയ്‌തോ എന്ന് അറിയില്ല. സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൂടെ ബുളളറ്റിൽ കറങ്ങി നടന്ന് ഫോട്ടോ എടുക്കലാണ് അവന്റെ പണി. കേരള പൊലീസിലെ ഉദ്യോഗസ്ഥന്റെ പണിയാണോ ഇത്. എഡിജിപി അജിത് കുമാറിന്റെയും പിണറായിയുടെയും സംരക്ഷണം എന്നും ഉണ്ടാകുമെന്നാണോ അവനൊക്കെ വിചാരിച്ചതെന്നും അബിൻ ചോദിക്കുന്നുണ്ടായിരുന്നു.
പിണറായി വിജയന്റെ അധോലോക വാഴ്ചകൾക്കെതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും അക്രമാസക്തരായിരുന്നു. ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ തിരിഞ്ഞുനിന്ന പ്രവർത്തകർ പൊലീസിനെ പ്രകോപിപ്പിക്കുകയായിരുന്നു. പൊലീസിന്റെ ലാത്തി പിടിച്ചുവലിച്ച പ്രവർത്തകർ പൊലീസ് ഷീൽഡ് നടുറോഡിൽ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ആ ഷീൽഡിന്റെ ഭാഗങ്ങൾ പൊലീസിന് നേർക്ക് വലിച്ചെറിഞ്ഞും പ്രകോപിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പൊലീസ് ലാത്തി വീശിയത്.















